കരൂര്‍ ദുരന്തം: വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

Update: 2026-03-09 10:43 GMT

ചെന്നൈ: കരൂരില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ടിവികെ അധ്യക്ഷന്‍ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്‍കി.

കേസുമായി ബന്ധപ്പെട്ട് വിജയിയെ നേരത്തെയും സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചോദ്യം ചെയ്യലിനിടെ ഉയര്‍ന്ന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. കരൂരില്‍ നടന്ന ടിവികെ റാലിയില്‍ വിജയ് വൈകി എത്താന്‍ കാരണമായത് എന്താണെന്നും, ദുരന്തം നടന്നതിന് പിന്നാലെ സ്ഥലത്ത് നിന്ന് മടങ്ങാന്‍ കാരണമായ സാഹചര്യം എന്താണെന്നും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കഴിഞ്ഞ ചോദ്യം ചെയ്യലില്‍ സിബിഐ വിശദീകരണം തേടിയത്.

സെപ്റ്റംബര്‍ 27നു കരൂരില്‍ നടന്ന ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

Tags: