കര്‍ണാടക: പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും

Update: 2021-08-14 15:31 GMT

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍  സ്‌കൂളുകള്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുളള പുതിയ മാനദണ്ഡം പുറത്തിറക്കി. രണ്ട് ശതമാനത്തിനു താഴെ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഒമ്പത്, മുതല്‍ 12 വരെ ക്ലാസ്സുകളാണ് തുറക്കാന്‍ അനുവദിക്കുക.  

കൂടുതല്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വിദഗ്ധരുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മറ്റുളളവരെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ല.

ഓരോ മാസവും കര്‍ണാടകയില്‍ 65 ലക്ഷം വാക്‌സിനാണ് ശരാശരി നല്‍കുന്നത്. കൂടുതല്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിര്‍ത്തിയിലും അതിര്‍ത്തിയോടടുത്ത് പത്ത് കിലോമീറ്ററിനുള്ളിലും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് 0.75 ശതമാനമാണ്. രണ്ട് ശതമാനത്തിനു താഴെയാണ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

കര്‍ണാടക, കേരള അതിര്‍ത്തികള്‍ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് കൂടുകയാണെങ്കില്‍ അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കും. ദക്ഷിണ കര്‍ണാടക, ഉഡുപ്പി, മൈസൂരു, കൊഡഗു, ബംഗളൂരു റൂറല്‍, ചിക്കമംഗളൂരു, ഷിമോഗ തുടങ്ങിയ ജില്ലകളിലാണ് നിരീക്ഷണം വര്‍ധിപ്പിക്കുക.