ജനുവരിക്കു ശേഷം കര്‍ണാടക പാഴാക്കിക്കളഞ്ഞത് 1 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍

Update: 2021-06-29 13:15 GMT

ബെംഗളൂരു: ജനുവരിക്കു ശേഷം കര്‍ണാടക സംസ്ഥാനത്ത് പാഴാക്കിക്കളഞ്ഞത് 1 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ജില്ലകളില്‍ ശറാശരി 2.29 ശതമാനം വാക്‌സിനാണ് പാഴായിപ്പോയത്.

ബഗല്‍കോട്ട് ജില്ലയാണ് വാക്‌സന്‍ പാഴാക്കുന്നതില്‍ മുന്നില്‍. 22,196 ഡോസാണ് അവിടെ പാഴായിപ്പോയത്. 12.66 ശതമാനം. ഹസനില്‍ 17,208 ഡോസ് വാക്‌സിന്‍ പാഴായി, അതേകദേശം 8.01 ശതമാനം വരും. കന്നഡ പത്രം പ്രജാവാണിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സാധാരണ ഒരു വയലില്‍ 10 പേര്‍ക്കുള്ള വാക്‌സിനാണ് ഉണ്ടായിരിക്കുക. അത് പൊട്ടിച്ച് നാല് മണിക്കൂറിനുളളില്‍ കുത്തിവയ്പ് നടത്തണം. ഇല്ലെങ്കില്‍ പാഴായിപ്പോകും. ഇതില്ലാത്തതിന്റെ ഭാഗമായാണ് പാഴായിപ്പോയതെന്നാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആസൂത്രണത്തിലെ പിഴവാണ് ഇത്രയും വലിയ തോതില്‍ വാക്‌സിന്‍ പാഴാവാന്‍ കാരണമെന്നാണ് ഇതിനര്‍ത്ഥം.

കൊവിഡ് പോര്‍ട്ടലിലെ തെറ്റായ വിവരങ്ങളും പാഴാവാന്‍ കാരണമായതായി ബഗല്‍കോട്ടിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനന്ത ദേശായി പറഞ്ഞു.

പോര്‍ട്ടല്‍ പറയുന്നത് ഗുലേഡാഗുഡ്ഡ താലൂക്കില്‍ 34,000 ഡോസ് വാക്‌സിന്‍ ഉപയോഗിച്ചുവെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് 54,800 ആയിരുന്നെന്നും ഇത്തരം തെറ്റുകള്‍ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം കണക്കുകൂട്ടലിലെ തെറ്റുകളാണ് ഇതിനുപിന്നിലെന്നും യഥാര്‍ത്ഥത്തില്‍ ഇത്രയേറെ വാക്‌സിന്‍ പാഴായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

വാക്‌സിന്‍ പാഴായിപ്പോകുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ധാര്‍വാഡ് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ നിതേഷ് പാട്ടില്‍ പറഞ്ഞു.

അതേസമയ വാക്‌സിന്‍ പാഴായിപ്പോയിട്ടുണ്ടെങ്കിലും വാക്‌സിനേഷന്‍ ലക്ഷ്യമിട്ടതുപോലെ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.