കേരളത്തിന് പിന്നാലെ കര്‍ണാടകയും; കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം ഏഴിന്, മുഖ്യമന്ത്രിയും എംഎല്‍എമാരും അണിനിരക്കും

Update: 2024-02-03 09:40 GMT

ന്യൂഡല്‍ഹി: കേരളത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും. എന്നാല്‍ കേരള സര്‍ക്കാര്‍ ജന്ദര്‍ മന്തിറില്‍ എട്ടാം തിയ്യതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എല്ലാ ഭരണകക്ഷി എംഎല്‍എമാരും സമരത്തില്‍ അണിനിരക്കും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200ലധികം താലൂക്കുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് സമര പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റില്‍ കര്‍ണാടകയ്ക്ക് വരള്‍ച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂര്‍ണമായും തഴയുന്നുവെന്നും ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു.

    കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ സമരം നടത്താന്‍ കേരളം നേരത്തെ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാ അംഗങ്ങളും ജന്തര്‍ മന്ദറില്‍ എട്ടാം തിയ്യതിയാണ് സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് ഇന്‍ഡ്യ മുന്നണിയിലെ മുഖ്യമന്ത്രിമാരെ സിപിഎം ക്ഷണിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സമാന സമരവുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും രംഗത്ത് വരുന്നത്.

Tags:    

Similar News