16 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

Update: 2026-02-22 10:13 GMT

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യത കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നടന്ന വൈസ് ചാന്‍സിലര്‍മാരുടെ കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തില്‍ അഭിപ്രായങ്ങള്‍ തേടി. മൊബൈല്‍ ഫോണ്‍ അഡിക്ഷണ്‍, ഓണ്‍ലൈന്‍ ഗെയിമുകളുടെ വ്യാപനം, സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ഇതിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ മാനസിക ശാരീരികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം വിഷയത്തില്‍ വൈസ് ചാന്‍സിലര്‍മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായി യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. കോവിഡിന് ശേഷമുള്ള സാഹചര്യത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതായും, നിരവധി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതിനാല്‍ മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണമായ നിരോധനം പ്രായോഗികമല്ലെന്ന നിലപാടാണ് പലരും പങ്കുവച്ചത്.

പൂര്‍ണ നിരോധനത്തിന് പകരം നിര്‍ദിഷ്ട വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതും നിര്‍ണായകമാണെന്ന അഭിപ്രായവും പങ്കുവെക്കപ്പെട്ടു. ഇന്നത്തെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ കുട്ടികളുടെ ജീവിതത്തിലെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നതിനാല്‍, നിയന്ത്രണവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് യോഗത്തില്‍ പൊതുവായ അഭിപ്രായമായി ഉയര്‍ന്നു.

Tags: