കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് തിരിച്ചടി; അഴിമതിക്കേസില്‍ വിചാരണ നേരിട്ടേ പറ്റൂ

Update: 2021-07-03 17:55 GMT

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പക്ക് കോടതിയില്‍ തിരിച്ചടി. യദ്യൂരപ്പക്കയുടെ കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക ലോകായുക്ത നല്‍കിയ ഹരജി ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളി. യദ്യൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ അഴിമതി ആരോപണമുണ്ടായത്.

ബെംഗളൂരു സിവില്‍ സെഷന്‍സ് ജഡ്ജിയും പ്രത്യേക കോടതി ജഡ്ജിയുമായ ശ്രീധര്‍ ഗോപാലകൃഷ്ണ ഭട്ടാണ് ലോകായുക്തയുടെ അപേക്ഷ തള്ളിയത്. 2013ലാണ് യദ്യൂരപ്പക്കെതിരേ കേസെടുത്തത്.

കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ ഇതേ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ബെംഗളൂരുവിലെ സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത ഭൂമി പിന്നീട് ഡിനോട്ടിഫൈ ചെയ്‌തെന്നാണ് യദ്യൂരപ്പക്കെതിരേ വാസുദേവ റെഡ്ഡി നല്‍കിയ സ്വകാര്യ അന്യായത്തില്‍ ആരോപിച്ചത്.

അന്വേഷണം ആരംഭിച്ച് അവസാന റിപോര്‍ട്ട് നല്‍കാന്‍ കോടതി ലോകായുക്ത പോലിസിന് നിര്‍ദേശം നല്‍കി. കേസന്വേഷണം അവസാനിപ്പിച്ച് ഫയല്‍ അടക്കാനുള്ള ലോകായുക്തയുടെ ബി റിപോര്‍ട്ട് തള്ളിയതായും കോടതി വിധിച്ചു.

2021 ജനുവരിയിലാണ് ലോകായുക്ത ബി റിപോര്‍ട്ട് ഫയല്‍ ചെയ്തത്.