കരിപ്പൂര്‍ വിമാനാപകടം: വിമര്‍ശിക്കപ്പെട്ട എഫ്ബി പോസ്റ്റിനു ശേഷം കോഴിക്കോട് കലക്ടറുടെ അഭിനന്ദന പോസ്റ്റ്

ഇന്നലെ കലക്ടര്‍ സാംബശിവ റാവു പുറത്തിറക്കിയ എഫ് ബി പോസ്റ്റ് രക്ഷാപ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുന്നതായിരുന്നു.

Update: 2020-08-09 04:34 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെ സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പോസ്റ്റ് ഏറെ വിമര്‍ശിക്കപ്പെട്ടതിനു ശേഷം രക്ഷാപ്രവര്‍ത്തകരെ വാനോളം പുകഴ്ത്തിയ പുതിയ സന്ദേശം. കരിപ്പൂരില്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്കം കോഴിക്കോട് ജില്ലാ കലക്ടര്‍ വി സാംബശിവ റാവു ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട അറിയിപ്പ് വന്‍ വിമര്‍ശനത്തിനു കാരണമായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ല എന്നായിരുന്നു അറിയിപ്പ്. കലക്ടറുടെ അറിയിപ്പിലെ അബദ്ധം മനസ്സിലാക്കിക്കുന്ന നിരവധി കമന്റുകളാണ് അതിനു താഴെ നിറഞ്ഞത്.




'സര്‍, കൊണ്ടോട്ടി മണ്ഡലം കണ്ടൈന്‍മെന്റ് സോണ്‍ ആണ് എന്ന് അറിയില്ലെ.... ഈ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് കൊണ്ടോട്ടിയുടെ നടുവില്‍ ആണ്.... മറ്റു മഞ്ചേരി കോഴിക്കോട് ഭാഗത്തു നിന്നും രക്ഷപെടുത്താന്‍ ആളുകള്‍ വരുന്നവരെ കൊണ്ടോട്ടി നിവാസികള്‍ കാത്തിരുന്നിരുന്നെകില്‍ ആ 196ല്‍ കുറേ എണ്ണം മരണം കാണുമായിരുന്നു' എന്നായിരുന്നു ഒരു കമന്റ്. സമാന വാക്കുകളുമായി നിരവധി പേരും ഇതിനോട് പ്രതികരിച്ചിരുന്നു.




 


ഇന്നലെ കലക്ടര്‍ സാംബശിവ റാവു പുറത്തിറക്കിയ എഫ് ബി പോസ്റ്റ് രക്ഷാപ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുന്നതായിരുന്നു. 'ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരം വെയ്ക്കാനില്ലാത്ത കാരുണ്യത്തിന്റെ പേരിലായിരിക്കും.കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാര്‍ത്ഥയോടെയും കൂടെ അണിനിരക്കുന്ന കാഴ്ച്ചയാണ് ഇന്നലെ നമ്മള്‍ കണ്ടത്. സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് രക്തദാനത്തിനും, ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാനും രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ നിരവധി പേരാണ് സന്നദ്ധരായത്. കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തര്‍ക്കും കോഴിക്കോടിന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.നമ്മുടെ പരമാവധി നമ്മള്‍ ശ്രമിച്ചിട്ടും ചിലരെ നമുക്ക് നഷ്ടമായി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേര്‍പാടില്‍ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെ. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ഒരുമയോടെ നേരിടുന്ന ജനതയാണ് നമ്മുടെ ശക്തി. ഇത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.' എന്നാണ് അദ്ദേഹം എഫ്ബിയില്‍ എഴുതിയത്.




Tags: