കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

സ്വാഭാവിക നടപടിയാണ് ഇതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം

Update: 2021-08-24 02:02 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു. സെപ്റ്റംബര്‍ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന ചികിത്സാ സഹായം നിര്‍ത്തുകയാണെന്ന് കത്തിലുണ്ട്.


പരിക്കേറ്റവരില്‍ 84 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അതിനിടയില്‍ ചികിത്സാ സഹായം നിര്‍ത്തലാക്കുന്നത് ഇവരെ പ്രയാസത്തിലാക്കും എന്നാണ് ആശങ്ക ഉയരുന്നത്. എന്നാല്‍ സ്വാഭാവിക നടപടിയാണ് ഇതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിത്സയ്ക്കായിമാത്രം ചിലവിട്ടു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങള്‍ക്ക് മുമ്പുതന്നെ ഓഫര്‍ ലെറ്റര്‍ അയച്ചതാണെന്നും, ഓഫര്‍ സ്വീകരിക്കുന്നവര്‍ക്കെല്ലാം പൂര്‍ണ നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും വിമാനകമ്പനി അറിയിച്ചു. ഇതുവരെ നല്‍കിയ ചികിത്സാ സഹായം നഷ്ടപരിഹാരതുകയില്‍ നിന്ന് കുറയ്ക്കില്ല, ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രതികരിച്ചു.




Tags:    

Similar News