പുത്തുമല മുസ്‌ലിം ജമാഅത്ത് നിര്‍മിക്കുന്ന വീടുകള്‍ക്ക് കാന്തപുരം തറക്കല്ലിട്ടു

Update: 2020-09-19 05:13 GMT

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോജിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്തു പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്‌ലിം ജമാഅത്തിന്റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങ് എം വി ശ്രേയാംസ് കുമാര്‍ എം പി ഉല്‍ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെകട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. പുത്തുമലയിലെ സ്‌നേഹഭൂമിയില്‍ 6 വീടുകളും പുത്തൂര്‍വയല്‍, കോട്ടനാട്, കോട്ടത്തറവയല്‍ എന്നിവിടങ്ങളിലായി ഏഴു വീടുകളുമാണ് നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ 13 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നുണ്ട്.

സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കര്‍ ഫൈസി, സി.കെ ശശീന്ദ്രന്‍ എം.എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റര്‍, എസ് ശറഫുദ്ദീന്‍, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെകട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്,ഡപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്ത്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഅദ്, കെ ഒ അഹമ്മദ് കുട്ടി ബാഖവി സംബന്ധിച്ചു. 

Similar News