കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരേ ജലപീരങ്കി പ്രയോഗം

Update: 2021-12-14 13:54 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം. ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരക്കാരെ നേരിടാന്‍ പോലിസ് ജലപീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. നേതാക്കളെ ജാമ്യത്തില്‍ വിട്ടതിനു ശേഷമാണു പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ നിന്ന് പിരിഞ്ഞു പോയത്. 

ചട്ടവിരുദ്ധമായി നിയമിച്ച വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ഡിസിസി ഓഫിസ് പരിസരത്ത് നിന്നും ജാഥയായി എത്തിയ സമരത്തെ ഗെയിറ്റിന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടസ്സപ്പെടുത്തിയിരുന്നു. ബാരിക്കേഡ് നീക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.

ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന് ജോര്‍ജ്ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സംസ്ഥാന എക്‌സിക്ക്യുട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, റിജിന് രാജ്, രാഹുല്‍ ദാമോദരന്‍, ഡിസിസി ജന സെക്രട്ടറി ടി ജയകൃഷ്ണന്‍ , ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, പി ഇമ്രാന്‍, ശ്രീജേഷ് കോയിലേരിയന്‍ സജേഷ് അഞ്ചരക്കണ്ടി, ശരത്ത് ചന്ദ്രന്‍,ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, സനോജ് പാലേരി, പ്രജീഷ് പി പി, സോനു വല്ലത്തുകാരന്‍, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അതുല് വികെ, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags:    

Similar News