കണ്ണൂര്‍ സര്‍വകലാശാല വിവാദ പിജി സിലബസ് മരവിപ്പിച്ചിട്ടില്ല; വിസിയോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി

Update: 2021-09-10 06:58 GMT

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലശാല വിവാദ പിജി സിലബസ് മരവിപ്പിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഷയം പരിശോധിക്കും. വിവാദത്തില്‍ പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്നത്. വര്‍ഗീയത സിലബസിന്റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി.സി അറിഞ്ഞുകൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കും. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നല്‍കിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നു. വിഷയത്തില്‍ കെ.എസ്.യു, എസ്ഡിപിഐ, യൂത്ത് കോണ്‍ഗ്രസ്, കാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ, സിലബസിനെ പിന്തുണച്ച് എസ്എഫ്‌ഐ യൂനിവേഴ്‌സിറ്റി യൂനിയന്‍ വീണ്ടും രംഗത്തെത്തി. സവര്‍ക്കറുടെ പുസ്തകം ജെഎന്‍യു വില്‍ പോലും പഠിപ്പിക്കുന്നുണ്ട്. സവര്‍ക്കറെ വിമര്‍ശനാത്മകമായി പഠിക്കണമെന്നാണ് യൂനിയന്‍ ചെയര്‍മാന്‍ എംകെ ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News