ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്ത രാജ്യത്ത് ഏത് പാര്‍ട്ടിക്കും എന്തിനെക്കുറിച്ചും ചിന്തിക്കാം; യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ കാനം

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍, ഒരാളോട് മാത്രം എന്തിനാണ് ഇത്ര വിരോധമെന്ന് കാനം

Update: 2022-07-25 08:41 GMT

തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണമെന്ന ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്ത രാജ്യത്ത് ഏത് പാര്‍ട്ടിക്കും എന്തിനെക്കുറിച്ചും ചിന്തിക്കാം, പ്രതീക്ഷിക്കാം. അതിലൊന്നും തെറ്റില്ലെന്ന് കാനം പറഞ്ഞു.

തങ്ങള്‍ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും മുന്നണിയില്‍ ഇല്ല. എല്‍ഡിഎഫില്‍ എല്ലാവര്‍ക്കും തുല്യമായ പ്രാതിനിധ്യമാണെന്നും കാനം പറഞ്ഞു. യുഡിഎഫ് വിപുലീകരണത്തിലേക്ക് എല്ലാ പാര്‍ട്ടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് എംകെ മുനീര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

ആലപ്പുഴ ജില്ലാ കലക്ടറായുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണമെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. എന്തിനാണ് ഇത്രയൊക്കെ വിവാദം. വിചാരണ തുടങ്ങിയവര്‍ക്കും, കുറ്റക്കാര്‍ക്കും കേരളത്തിലെ മീഡിയ എത്രമാത്രം ഇടം കൊടുക്കുന്നുണ്ട്. അപ്പോള്‍ ഒരാളോട് മാത്രം എന്തിനാണ് വിരോധമെന്ന് കാനം ചോദിച്ചു.

എല്‍ഡിഎഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണി വിട്ടുവരേണ്ടി വരുമെന്നും അവരെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു എന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    

Similar News