താരപ്രചാരക പട്ടികയില്‍നിന്ന് നീക്കിയതിനെതിരേ കമല്‍ നാഥ് സുപ്രിം കോടതിയില്‍

രാജ്യസഭാംഗം കൂടിയായ അഭിഭാഷകന്‍ വിവേക് താംഖ മുഖേനയാണ് കമല്‍നാഥ് കോടതിയെ സമീപിച്ചത്.

Update: 2020-10-31 13:37 GMT

ഭോപാല്‍: താരപ്രചാരക പട്ടികയില്‍നിന്ന് നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സുപ്രിം കോടതിയെ സമീപിച്ചു. തുടര്‍ച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നുവെന്നാരോപിച്ചാണ് കമല്‍നാഥിന്റെ താരപ്രചാരക പട്ടികയില്‍നിന്ന് കമ്മീഷന്‍ നീക്കിയത്. ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. രാജ്യസഭാംഗം കൂടിയായ അഭിഭാഷകന്‍ വിവേക് താംഖ മുഖേനയാണ് കമല്‍നാഥ് കോടതിയെ സമീപിച്ചത്.

ഒരു വ്യക്തിയെ താരപ്രചാരകനായി നാമനിര്‍ദേശം ചെയ്യുന്നത് പാര്‍ട്ടിയാണ്. അതിന് പാര്‍ട്ടിക്ക് അവകാശവുമുണ്ട്. പാര്‍ട്ടി തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ല. അഭിപ്രായപ്രകടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കമ്മീഷന്റെ നടപടിയെന്ന് ഹരജിയില്‍ കമല്‍നാഥ് പറയുന്നു. 'താരപ്രചാരക എന്നത് ഒരു പദവിയോ തസ്തികയോ അല്ല. എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷറുടെ തീരുമാനത്തില്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നവംബര്‍ പത്തിന് ശേഷമേ ഇനി പ്രതികരിക്കുന്നുള്ളു,' കമല്‍നാഥ് പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കിയത്. മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബര്‍ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമായിരിക്കെയാണ് കമല്‍നാഥിനെതിരായ നടപടി.