കല്‍പുഴ:കോടികളുടെ അഴിമതി ആരോപണം; പഴുതടച്ച അന്വേഷണം വേണമെന്ന് ഐഎന്‍എല്‍

Update: 2021-06-08 05:45 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം കല്‍പുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്തുകൊണ്ടു വരുന്നതിന് പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴരക്കോടി രൂപ വകയിരുത്തി 2014-ല്‍ ഹാര്‍ബര്‍ ഫിഷറീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പുഴ നവീകരിച്ച് മത്സ്യവളര്‍ത്തല്‍ കേന്ദ്രത്തിന് ഫണ്ടനുവദിച്ചത്. എന്നാല്‍ മൂന്ന് ഘട്ടമായി നടത്തേണ്ട പ്രവര്‍ത്തിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് 98 ലക്ഷം രൂപക്ക് കരാറായിരുന്നു.

കല്‍പുഴയില്‍ നിന്ന് 15,000 ലോഡ് മണല്‍ മാലിന്യം നീക്കം ചെയ്യുന്നതിനുപകരം ആകെ 500 ലോഡ് മാത്രം നീക്കം ചെയ്തിട്ടുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യഘട്ടപ്രവൃത്തിയില്‍ തന്നെ അഴിമതിയുണ്ടെന്ന് കാണിച്ച് നാട്ടുകാര്‍ വിജിലന്‍സിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതിയുണ്ട്. തുടര്‍ന്ന് രണ്ടാം ഘട്ട പ്രവര്‍ത്തിയായ പുഴ നവീകരണത്തിനും മറ്റും മൂന്നരക്കോടി പാസാക്കിയെങ്കിലും ഉദ്യോഗസ്ഥരും കരാറുകാരനും രാഷ്ട്രീയ ഉന്നതരും ചേര്‍ന്ന് മേല്‍ പ്രവൃത്തി നടത്താതെ ഫണ്ട് വാങ്ങി വീതം വെച്ചു എന്ന ആരോപണത്തിലും സമഗ്രമായ അന്വേഷണം നടത്തി കല്‍പുഴ മത്സ്യ വളര്‍ത്തുകേന്ദ്രത്തിന്റെ മേലുള്ളഅഴിമതി പുറത്തുകൊണ്ട് വരണമെന്നുംകുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ പങ്കാളിത്തത്തോടെ പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈനില്‍ കൂടിയ യോഗത്തില്‍ കോയ ഉള്ളണം, സലിം ബാബു, ബഷീര്‍ മാസ്റ്റര്‍, ഷാജിസമീര്‍ പാട്ടശ്ശേരി, അബൂബക്കര്‍ ചെറമംഗലം, പി.വി. ശംസുദ്ധീന്‍, കരീം പരപ്പനങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News