ബിഷപ്പിനെ പിന്തുണച്ച കെ സുധാകരന്‍ മതേതര കേരളത്തിന് അപമാനമെന്ന് എസ്ഡിപിഐ

ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച മുസ്‌ലിം ലീഗ്, സുധാകരന്റെ നിലപാടിനെ തള്ളി പറയണം. ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന സുധാകരന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കുടിലമായ സംഘപരിവാര്‍ വിധേയത്വവും ന്യൂനപക്ഷ വഞ്ചനയുമാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നാമാവശേഷിമാക്കിയതെന്ന് സുധാകരന്‍ തിരിച്ചറിയണം.

Update: 2021-09-28 13:03 GMT

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ തള്ളിപ്പറഞ്ഞ് ബിഷപ്പിനെ പിന്തുണച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മതേതര കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

സുധാകരന്റെ സമാധാന നിലപാട് കാപട്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന സുധാകരന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുടിലമായ സംഘ പരിവാര്‍ വിധേയത്വവും ന്യൂനപക്ഷ വഞ്ചനയുമാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നാമാവശേഷിമാക്കിയതെന്ന് സുധാകരന്‍ തിരിച്ചറിയണം. ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതും അടിസ്ഥാന രഹിതവുമാണെന്ന് വിവേകമുള്ളവര്‍ ഒന്നടങ്കം പ്രസ്താവിച്ചിട്ടും സുധാകരന്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നത് ദുരൂഹമാണ്. ആര്‍എസ്എസ് അജണ്ട ഏറ്റെടുത്ത ബിഷപ്പിനെ പിന്തുണയ്ക്കുന്നതിലൂടെ സുധാകരന്‍ മതേതര കേരളത്തിന് അപമാനമായിരിക്കുന്നു. സുധാകരന്റെ നിലപാട് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കൂടുതല്‍ പരിതാപകരമായ അവസ്ഥയിലാക്കാനേ ഉപകരിക്കൂ. ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച മുസ്‌ലിം ലീഗ് സുധാകരന്റെ നിലപാടിനെ തള്ളി പറയാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പിആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.

Tags:    

Similar News