ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്നു; ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാനെന്നും കെ സുധാകരന്‍

മുസ്‌ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പോലിസിന്റെ നടപടി സംശയാസ്പദമാണ്.

Update: 2021-12-15 12:50 GMT

തിരുവനന്തപുരം: ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്റെ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍ക്കാരിന്റെ പോലിസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ആലുവായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീകരവാദബന്ധത്തെ കുറിച്ചുള്ള പോലിസ് റിപോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര രഹസ്യാനേഷണ ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്നാണ് കേരളത്തിലെ ഒരു പ്രധാനമാധ്യമം റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പോലിസിന്റെ നടപടി സംശയാസ്പദമാണ്. പോലിസിന്റെ നടപടി വിവാദമായപ്പോള്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ സിപിഎം,ബിജെപി അന്തര്‍ധാരയുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനും ബിജെപിയെ വളര്‍ത്തുന്നതിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്ന ഇത്തരം സംഘപരിവാര്‍ അജണ്ടകള്‍ മുഖ്യമന്ത്രി പോലിസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്‌ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags:    

Similar News