ഏതെങ്കിലും സര്‍ക്കാര്‍ തിരഞ്ഞെടുപ്പായാല്‍ വികസനം നിര്‍ത്തുമോ?; ജനരോഷം ഭയന്നാണ് കല്ലിടല്‍ നിര്‍ത്തിയതെന്നും കെ മുരളീധരന്‍

തൃക്കാക്കരയില്‍ ജാതി നോക്കിയാണ് മന്ത്രിമാര്‍ വോട്ട് തേടുന്നത്

Update: 2022-05-24 10:15 GMT

തിരുവനന്തപുരം: സിപിഎം പ്രത്യയശാസ്ത്രം മറന്നെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണ്. സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വീട്ടിലെത്തുന്ന മന്ത്രിമാര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കും. എന്നാല്‍ വോട്ട് യുഡിഎഫിനാണ് നല്‍കും, തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ല. തൃക്കാക്കരയിലെ ജനകീയ കോടതിയില്‍ സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ എല്ലാത്തിനും മരുന്നെന്ന പോലെയാണ് സര്‍ക്കാര്‍ പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ തിരഞ്ഞെടുപ്പായാല്‍ വികസനം നിര്‍ത്തുമോ ? എന്നാല്‍ സര്‍ക്കാര്‍ ജനരോഷം പേടിച്ച് കല്ലിടല്‍ നിര്‍ത്തി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണ്. കല്ലിടല്‍ നിര്‍ത്തിയെന്ന് ഒരു മന്ത്രി പറയുന്നു എന്നാല്‍ നിര്‍ത്തിയിട്ടില്ലെന്ന് മറ്റൊരു മന്ത്രി പറയുന്നു. കെ റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയമുള്‍പ്പെടെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ കല്ലിട്ട സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മുഖ്യമന്ത്രി, മന്ത്രിമാരും പൊതുപരിപാടികളില്‍ വികസനത്തെ കുറിച്ച് തള്ളുക മാത്രമാണ് ചെയ്യുന്നത്. പോലെ തള്ള് തള്ള് എന്ന മോഹലാലിന്റെ സിനിമയിലെ പാട്ട് പോലെയാണ് ഇത്. കെറെയില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയും വട്ടിയൂര്‍ക്കാവും തൃക്കാക്കരയില്‍ ആവര്‍ത്തിക്കില്ല. അവിടെ എംഎല്‍മാര്‍ എംപിമാരായതിന്റെ ദുഃഖമാണ് പ്രകടമാക്കിയത്. തൃക്കാക്കരിയല്‍ പി ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തന്നെ വരും. അദ്ദേഹം കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ് വിട്ടവരെ വച്ചാണ് എല്‍ഡിഎഫ് ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്. അവര്‍ കോണ്‍ഗ്രസിന് വേണ്ടാത്തവരാണ്. അങ്ങനെയുള്ളവരെ വച്ച് സിപിഎം പുതിയ പദ്ധതി നടത്തുന്നുണ്ടാകും. സിപിഎം ഉള്ളിടത്ത് കള്ളവോട്ട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലും കള്ളവോട്ട് ഉണ്ടായി. എന്നാല്‍ അവിടെ താനാണ് ജയിച്ചത്. സിപിഎം തകരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പാലം തകര്‍ന്നാല്‍ കുറ്റക്കാര്‍ മന്ത്രിമാരും എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പാലം തകര്‍ന്നാല്‍ കുറ്റം ജാക്കിയുടേതാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടിക്കൊപ്പമാണെന്ന് പറഞ്ഞ സര്‍ക്കാര്‍, പരാതി ഉന്നയിച്ചപ്പോള്‍ അതിജീവിതയ്‌ക്കെതിരെ തിരിഞ്ഞു.ആലപ്പുഴയിലെ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ വിളിച്ച മുദ്രാവാക്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗയീതയും ഒരുപോലെ എതിര്‍ക്കണം. പോലിസ് ശക്തമായ നിലപാടെടുത്തില്ലെങ്കില്‍ ആര്‍എസ്സ് എസ്സിന് വളരാനുള്ള വിത്ത് പാകലാകും. കെ സുധാകരനെതിരെ കേസെടുത്തവര്‍, ഗവര്‍ണറെ കൊണ്ടുപേകുന്നത് പോലെയാണ് വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ പോലിസ് കൊണ്ടുപോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാര്‍ എങ്ങനെ പ്രസംഗിക്കണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ പഠിപ്പിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News