കെ-റെയില്‍; സര്‍ക്കാര്‍ വിമര്‍ശകര്‍ക്കെതിരേ നടക്കുന്നത് പകപോക്കല്‍

Update: 2022-01-27 16:05 GMT

സര്‍ക്കാരിന്റെ ഒരു പ്രത്യേക നടപടിക്കെതിരേ ജനങ്ങള്‍ രംഗത്തുവരുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നും ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുകയും അതിനോട് സര്‍ക്കാരുകള്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി ചിന്ത മനുഷ്യര്‍ക്കിടയില്‍ വേരുപിടിച്ചതുമുതല്‍ പക്ഷേ, പുതിയൊരു ശൈലി രൂപം കൊണ്ടു. വിമര്‍ശകര്‍ വികസന വിരുദ്ധരാണെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി സൗകര്യങ്ങള്‍ എര്‍പ്പെടുത്തുന്ന ഏജന്‍സിയാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ പോയിപ്പോയി സര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്നവര്‍ സ്വന്തം മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സൗകര്യങ്ങള്‍ നല്‍കുന്നവരും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുന്നവരുമെന്ന ചര്‍ച്ച മാര്‍ക്‌സിസ്റ്റ് പക്ഷത്ത് വേരുപിടിച്ചു. അതാണ് ഇപ്പോള്‍ ഇടത് പക്ഷമെന്ന് അവകാശപ്പെടുന്ന ഒരുപറ്റം ആക്റ്റിവിസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി എതിരാളികളുടെ വ്യക്തിജീവിതത്തിലെ സവിശേഷതകള്‍ കൂടി ചുരണ്ടി പുറത്തിടാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ വീടിനുള്ളിലെ സൗകര്യങ്ങള്‍, വീടിരിക്കുന്ന പ്രദേശം തുടങ്ങി പലതും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. തികച്ചും പുതിയൊരു വിമര്‍ശന ശൈലിയിലേക്കാണ് നാടിപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്.

ഇത്തരമൊരു ശൈലി ചരിത്രത്തില്‍ ആദ്യമൊന്നുമല്ല. മുതാളിത്ത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇതേ ചോദ്യത്തെയാണ് മുന്‍കാലങ്ങളില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ശൂരനായ പിണറായി വിജയന്‍ അമേരിക്കയിലാണ് ചികില്‍സ തേടുന്നതെന്നത് ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍ ചിരിക്കുവകനല്‍കുന്നുണ്ട്. പക്ഷേ, അതൊന്നും വിമര്‍ശകരെ ഭയപ്പെടുത്താന്‍ പര്യാപ്മല്ലത്രെ.

പരിസ്ഥിതി സമരങ്ങളില്‍ സജീവസാന്നിധ്യമായ സി ആര്‍ നീലകണ്ഠന്‍, കെ റെയിലില്‍ സര്‍ക്കാര്‍ വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച കാരശ്ശേരി മാസ്റ്റര്‍ എന്നിവരാണ് തങ്ങളുടെ നിലപാടിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളുടെ ചെളിവാരിയെറിയലുകള്‍ക്ക് വിധേയരാവുന്നത്. ഏതാനും ദിവസം മുമ്പ് കവി റഫീഖ് അഹ്മദും സമാനമായ അനുഭവത്തിലൂടെ കന്നുപോയി. അദ്ദേഹത്തിനെതിരേ നടന്ന ആക്രമണങ്ങള്‍ ആക്രമണങ്ങള്‍ പോലുമല്ലെന്നും പറയുന്നവരുണ്ട്.

ഇത്തരം വിലകുറഞ്ഞ ആക്രമണശൈലി കെ റെയിലുമായി ബന്ധപ്പെട്ട് നടക്കേണ്ട ചര്‍ച്ചയെ വഴിതിരിച്ചുവിടുമെന്നതുമാത്രമാണ് അവസാനം സംഭവിക്കുന്നത്. അതാകട്ടെ വരും തലമുറക്ക് യാതൊരു ഗുണവുമുണ്ടാക്കില്ലെന്നും ഉറപ്പിച്ചുപറയാം. വിമര്‍ശനങ്ങള്‍ ആരോഗ്യകരമായിരിക്കേണ്ടത് ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഇത്തരം തെറ്റായ വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്നത് അതേ സാധ്യതയാണ്ട്.  

Tags:    

Similar News