കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം; ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് പെരുമാറ്റമെന്നും മന്ത്രി വി ശിവന്‍കുട്ടി

പ്രസ്താവനകള്‍ക്ക് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം

Update: 2021-12-29 09:49 GMT

തിരുവനന്തപുരം: കെ മുരളീധരന്‍ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരന്‍. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടിയില്‍ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരനുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നില്‍ക്കുകയാണ് കെ മുരളീധരന്‍ അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം.

മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമര്‍ശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ ആവാത്തതിന്റെ കൊതിക്കെറുവ് മേയര്‍ക്ക് മേല്‍ തീര്‍ക്കാന്‍ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോണ്‍ഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News