നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നവര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊന്നവര്‍: കെ മുരളീധരന്‍

എല്ലാ ജാതി-മത സമവാക്യങ്ങളും ഒരുമിച്ചുകൊണ്ട് പോയത് കരുണാകരന്റെ ശൈലിയായിരുന്നു. ഇന്നിപ്പോള്‍ ആ അഭ്യാസം നന്നായി വഴങ്ങുന്നത് പിണറായി വിജയനാണ്

Update: 2021-09-19 06:32 GMT

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നവര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊന്നവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി വളര്‍ത്തുന്നത് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജാതി-മതവിഭാഗങ്ങളെയും ഒരു മിച്ചുകൊണ്ട് പോയത് കരുണാകരന്റെ കാലത്തായിരുന്നു. ഇന്നിപ്പോള്‍ ആ അഭ്യാസം നന്നായി വഴങ്ങുന്നത് പിണറായി വിജയനാണ്. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിയുന്നയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പരിപാടികളില്‍ മൊബൈല്‍ ജാമറുകള്‍ വെയ്ക്കണം. അഭിപ്രായങ്ങള്‍ പാര്‍ട്ടിയോഗങ്ങളിലാണ് പറയേണ്ടത്. പുറത്ത് പറയുന്നത് ശരിയല്ല. നേതാക്കാള്‍ പരസ്യപ്രസ്താവന ഇനിയും തുടര്‍ന്നാല്‍ പാര്‍ട്ടി ഉണ്ടാവില്ല. കോണ്‍ഗ്രസിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാരവയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട. ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുപേര്‍ പാര്‍ട്ടി വിട്ടത്. എകെജി സെന്റര്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധപതിച്ചു. ജി സുധാകരനെ പുറത്താക്കാന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും. പക്ഷെ വോട്ട് ചെയ്യാന്‍ ആരുമുണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News