സമസ്തയെ പരോക്ഷമായി വിമര്‍ശിച്ചും ഹക്കിം ഫൈസിയെ പിന്തുണച്ചും കെ എം ഷാജി

Update: 2022-11-10 04:49 GMT

കോഴിക്കോട്: കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി) മേധാവിയായിരുന്ന അബ്ദുല്‍ ഹക്കിം ഫൈസി ആദൃശ്ശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സമസ്തയെ വിമര്‍ശിച്ചും ഹക്കിം ഫൈസിയെ പിന്തുണച്ചുമാണ് കെ എം ഷാജി രംഗത്തുവന്നത്. ഹക്കിം ഫൈസി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത് വലിയ മാറ്റമാണ്. ആരെങ്കിലും മായ്ച്ചുകളഞ്ഞാല്‍ മാഞ്ഞുപോവുന്നതല്ല ഹക്കിം ഫൈസി ഉണ്ടാക്കിയ വിപ്ലവമെന്നും ഷാജി പറഞ്ഞു.

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന സിഎച്ച് സൗധം ഉദ്ഘാടന വേദിയിലായിരുന്നു ഷാജിയുടെ പ്രസ്താവന. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹക്കിം ഫൈസിയെ സമസ്തയില്‍ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗമാണ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിലടക്കം പ്രവര്‍ത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കിയത്.

Tags:    

Similar News