പേരാവൂരില്‍ കെ കെ ശൈലജ മല്‍സരിക്കും, തളിപ്പറമ്പില്‍ പി കെ ശ്യാമള; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ മല്‍സരിക്കും

Update: 2026-03-04 09:35 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍ഡിഎഫിനായി കെ കെ ശൈലജ മല്‍സരിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമായത്. തളിപ്പറമ്പില്‍ പി കെ ശ്യാമളയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും മല്‍സരിക്കും. ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രനാണ് സ്ഥാനാര്‍ഥി. നാളെ സംസ്ഥാന സമിതി യോഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.

മട്ടന്നൂരില്‍ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതല്‍ 2011 വരെ പേരാവൂര്‍ എംഎല്‍എയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂര്‍ പിടിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമളയാണ് സ്ഥാനാര്‍ഥി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് പി കെ ശ്യാമള. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.

Tags: