മുദ്രവച്ച കവറില്‍ സമര്‍പ്പിക്കപ്പട്ട രേഖകളെ അടിസ്ഥാനപ്പെടുത്തി വിധി പ്രസ്താവിക്കുന്നത് ന്യായമായ വിചാരണയ്ക്ക് എതിരെന്ന് സുപ്രിം കോടതി

മുന്‍ കേന്ദ്ര ധനകാര്യ-ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രിം കോടതി ഗൗരവമായ നിരീക്ഷണം നടത്തിയത്.

Update: 2019-12-04 16:00 GMT

ന്യൂഡല്‍ഹി: കോടതിയില്‍ മുദ്ര വച്ച കവറില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുന്നതും നീതീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തന രീതികളില്‍ ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്.

മുന്‍ കേന്ദ്ര ധനകാര്യ-ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രിം കോടതി ഗൗരവമായ നിരീക്ഷണം നടത്തിയത്. ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുദ്ര വച്ച കവറിലാണ് ഡല്‍ഹി ഹൈക്കോടയില്‍ രേഖകള്‍ സമര്‍പ്പിച്ചത്. നവംബര്‍ 15 ന് അതിന്റെ അടിസ്ഥാനത്തില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ തളളുകയും ചെയ്തു.

മുദ്ര വച്ച കവറില്‍ നല്‍കുന്ന രേഖകളെ അടിസ്ഥാനപ്പെടുത്തി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുന്നത് സാമന്യനീതിക്ക് എതിരാണെന്ന് എ എസ് ഭൂപണ്ണ, ഋഷികേഷ് റായി അംഗങ്ങളും ആര്‍ ഭാനുമതി അധ്യക്ഷയുമായ ബെഞ്ച് നിരീക്ഷിച്ചു.

മുദ്ര വച്ച കവറുകളിലെ രേഖകള്‍ കോടതികളെ സംബന്ധിച്ച് തുറക്കാവുന്നവയാണെങ്കിലും അതിനെ അടിസ്ഥാനപ്പെടുത്തി ജാമ്യം നിഷേധിക്കുന്നതും അനുവദിക്കുന്നതും ശരിയല്ല- ബെഞ്ച് അഭിപ്രായപ്പെട്ടു. മുദ്ര വച്ച കവറില്‍ നല്‍കിയ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചതെന്ന് കോടതി കണ്ടെത്തി.

പി ചിദംബരത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബല്‍, എ എം സിങ്‌വി തുടങ്ങിയവര്‍ മുദ്ര വച്ച കവറില്‍ രേഖകള്‍ സമര്‍പ്പിച്ചതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്.

 ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കി എന്നാണ് ചിദംബരത്തിന് എതിരേയുള്ള കേസ്. ഇത്തരത്തില്‍ അനുമതി നല്‍കിയതില്‍ ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പരാതി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചിദംബരം കഴിഞ്ഞ 106 ദിവസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

Similar News