യുപിയിൽ തലയിൽ വെടിയേറ്റ്‌ ചികിൽസയിലിരുന്ന മാധ്യപ്രവർത്തകൻ മരിച്ചു

Update: 2020-07-22 03:04 GMT

ഗാസിയാബാദ്‌: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തലയിൽ വെടിയേറ്റ്‌ ചികിൽസയിലിരുന്ന മാധ്യമപ്രവർത്തകൻ ഇന്ന്‌ പുലർച്ചെ മരിച്ചു. തിങ്കളാഴ്‌ച രാത്രിയാണ്‌ രണ്ടു പെൺമക്കളുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകനായ വിക്രം ജോഷിയെ അക്രമികൾ തടഞ്ഞു നിർത്തി ആക്രമിച്ചത്‌. ആക്രമണം നടത്തുന്നതിന്റെയും വെടിവയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലിസിന്‌ ലഭിച്ചിട്ടുണ്ട്‌.

അക്രമവുമായി ബന്ധപ്പെട്ട്‌ 9 പേരെ പോലിസ്‌ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തു. രണ്ട്‌ പോലിസുകാരെ സസ്‌പെന്റ്‌ ചെയ്‌തു.

രാത്രി 10.30നാണ്‌ വിക്രം ജോഷിയെ അക്രമികൾ തടഞ്ഞുനിർത്തുന്നത്‌. അവർ ജോഷിയെ അടിയ്‌ക്കുകയും ഒരു കാറിനടുത്തേക്ക്‌ വലിച്ചിഴച്ച്‌ വെടിവച്ചുവീഴ്ത്തുകയും ചെയ്തു.  പെൺകുട്ടികൾ തടിച്ചുകൂടിയവരോട്‌ സഹായത്തിനായി കേഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്‌. ജോഷിയെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

നാല്‌ ദിവസം മുമ്പ്‌ ജോഷി തന്റെ ഒരു ബന്ധുവിനെ ആക്രമിച്ച ഏതാനും പേർക്കെതിരേ പോലിസിൽ പരാതിപ്പെട്ടിരുന്നു. അതിന്റെ പ്രതികാര നടപടിയാണ്‌ ജോഷിക്കെതിരേയുളള ആക്രമണമെന്നാണ്‌ പോലിസ്‌ പറയുന്നത്‌.

മാധ്യമപ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നതിനെതിരേ പ്രിയങ്ക ഗാന്ധി വാദ്ര ആശങ്ക പ്രകടിപ്പിച്ചു.

ഗാസിയാബാദിലെ ക്രമസമാധാന സ്ഥിതി ഇതാണെങ്കിൽ, ഉത്തർപ്രദേശിലുടനീളം സ്ഥിതി എങ്ങനെയെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. തന്റെ മരുമകളെ ഉപദ്രവിച്ചതിനെതിരേ പരാതി നൽകിയതിനാലാണ് ഒരു പത്രപ്രവർത്തകനെ വെടിവച്ചുകൊന്നത്. കാടിന്റെ നിയമം നിലനിൽക്കുന്ന ഇവിടെ ഒരു സാധാരണ പൗരന് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? " അവർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.