സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു

Update: 2021-12-08 12:50 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഇന്ന് ഉച്ചയോടെ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. നീലഗിരി കുന്നുകളില്‍ നടന്ന അപകടത്തില്‍ അദ്ദേഹത്തിനു പുറമെ 13 പേരും മരിച്ചിട്ടുണ്ട്.

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ, ഡിഫന്‍സ് അസിസ്റ്റന്‍സ്, സുരക്ഷാ കമാന്‍ഡര്‍മാര്‍, ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 14 പേരാണ് അപകത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് കൂനൂര്‍ ഡിഫന്‍സ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രക്കിടയിലാണ് ഇന്ന് ഉച്ചയോടെ കൂനൂരിലെ നീലഗിരി മലനിരകളില്‍ എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബത്തെ കണ്ടിരുന്നു. 

വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ കാഡറ്റുകളുമായി നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനാണ് കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റാവത്തും സംഘവും പുറപ്പെട്ടത്. കോളജിന്റെ പത്ത് കിലോമീറ്റര്‍ അകലെവച്ചാണ് ചോപ്പര്‍ തകര്‍ന്നുവീണത്. 

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, എസ്എം, വിഎസ്എം,  ലഫ്റ്റനന്റ് കേണല്‍ ഹരിജിന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്ര കുമാര്‍, വിവേക് കുമാര്‍, ബി സായ് തേജ ,ഹാവ് സത്പാല്‍, കൂടാതെ അഞ്ച് ഹെലികോപ്റ്റര്‍ ജോലിക്കാര്‍ എന്നിവരാണ് ചോപ്പറിലുണ്ടായിരുന്നത്. 

2019 ജനുവരിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ റാവത്ത് (63) ചുമതലയേറ്റു. പുതുതായി രൂപീകരിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനായും അദ്ദേഹത്തെ നിയമിച്ചു.

Tags: