ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ എബിവിപി പ്രവര്‍ത്തകന് നിര്‍ദേശം

ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കാംപസില്‍ നടന്ന ആക്രമണത്തിലുള്ള പങ്ക് ഇയാള്‍ തുറന്നുപറഞ്ഞിരുന്നു. 20 എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം കാംപസിന് വെളിയില്‍ നിന്നെത്തിയ ആളുകള്‍ കൂടിയാണ് ക്യാംപസില്‍ നടന്ന അക്രമ പദ്ധതി തയ്യാറാക്കിയതെന്നായിരുന്നു അക്ഷത് അവസ്തി ഒളിക്യാമറയില്‍ പ്രതികരിച്ചത്.

Update: 2020-01-12 16:21 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാവാന്‍ എബിവിപി പ്രവര്‍ത്തകന്‍ അക്ഷത് അവസ്തിക്ക് നിര്‍ദേശം. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കാംപസില്‍ നടന്ന ആക്രമണത്തിലുള്ള പങ്ക് ഇയാള്‍ തുറന്നുപറഞ്ഞിരുന്നു. 20 എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം കാംപസിന് വെളിയില്‍ നിന്നെത്തിയ ആളുകള്‍ കൂടിയാണ് ക്യാംപസില്‍ നടന്ന അക്രമ പദ്ധതി തയ്യാറാക്കിയതെന്നായിരുന്നു അക്ഷത് അവസ്തി ഒളിക്യാമറയില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലിസിന്റെ നടപടി.

രോഹിത് ഷാ എന്നൊരു വിദ്യാര്‍ഥിയും അക്രമത്തിന് പിന്നിലെ എബിവിപി സാന്നിധ്യം തുറന്നു പറഞ്ഞിരുന്നു. രോഹിത് ഷായ്‌ക്കൊപ്പം അക്ഷത് അവസ്തിയോട് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ഡല്‍ഹി പോലിസ് ക്രൈം ബ്രാഞ്ച് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ അധ്യക്ഷ ഐഷി ഘോഷിനോട് പോലിസ് നിര്‍ദേശിച്ചിരുന്നു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞെന്ന് അറിയിച്ച് പോലിസ് പുറത്തുവിട്ട ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെഎന്‍യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു.

അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്‌സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പോലിസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജെഎന്‍യു വൈസ് ചാന്‍സ്ലര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി റിപോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ ഉടന്‍ പദവയില്‍നിന്നു നീക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Tags: