ബിജെപിക്കെതിരേ ജിഹാദ് പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരേ പൊതുതാല്‍പര്യഹരജി

Update: 2022-07-12 01:08 GMT

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതാ ബാനര്‍ജിക്കെതിരേ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി. ജൂലൈ 21ലെ രക്ഷസാക്ഷിദിനത്തില്‍ ബിജെപിക്കെതിരേ ജിഹാദ് ആരംഭിക്കുമെന്ന പരാമര്‍ശത്തിനെതിരേയാണ് നസിയ ഇല്ലാഹി പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനും രാജശ്രീ ഭരദ്വാജ് അംഗവുമായ ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കും. ഹരജിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്ക് അയക്കാനും നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം അനുചിതമാണെന്നും നാട് ഭരിക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി ജിഹാദ് എന്ന വാക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ തന്മയി ബസു പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അഡ്വ. ജനറല്‍ എസ് എന്‍ മുഖോപാധ്യായ പറഞ്ഞു.

ജിഹാദ് എന്നാല്‍ പോരാട്ടം എന്നാണ് അര്‍ത്ഥം. കേസ് നിലനില്‍ക്കുന്നതല്ല. കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്നാല്‍ കോണ്‍ഗ്രസ്സുകാരെ കൊലപ്പെടുത്തുക എന്നല്ല അര്‍ത്ഥം. അതുപോലെയാണ് ഈ പ്രയോഗമെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

ജിഹാദ് എന്ന വാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ജഗ്ദീപ് ധനകര്‍ മമതാ ബാനര്‍ജിക്ക് കത്തെഴുതിയിരുന്നു.