ജാര്‍ഖണ്ഡ് കേബിള്‍ കാര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും

Update: 2022-04-11 07:25 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ത്രികൂട്ട് മലയില്‍ നടന്ന കേബിള്‍ കാര്‍ അപകടത്തില്‍ റോപ് വേയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വ്യോമസേനയും രംഗത്ത്.

രണ്ട് എംഐ 17 ഹെലകോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസും എന്‍ഡിആര്‍എഫും രംഗത്തുണ്ട്. 

ജാര്‍ഖണ്ഡില്‍ ദിയോഘര്‍ ജില്ലയിലെ ബാബ ഭാഗ്യനാഥ് ക്ഷേത്രത്തിനു സമീപത്തുള്ള ത്രികുട്ട് മലയില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകളാണ് കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കുണ്ട്.

ലഭിച്ച വിവരമനുസരിച്ച് 12 കാബിനുകളിലായി 48 പേരാണ് റോപ് വേയില്‍ കുടുങ്ങിയത്. കുറച്ചുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു. 

സാങ്കേതികപ്രശ്‌നം മൂലമാണ് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

സംഭവം നടന്നശേഷം റോപ് വേ മാനേജരും തൊഴിലാളികളും ഒളിവില്‍ പോയി.

ദേശീയ ദുരുന്തനിവാരണ സേനയുടെ ഒരു ടീം രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്തെത്തി.

പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. റോപ് വേയില്‍ കുടുങ്ങിക്കിടക്കുന്നവരെ താഴെയിറക്കാന്‍ ശ്രമം തുടങ്ങി. ചിലരെ താഴെയിറക്കി. എല്ലാവരും സന്ദര്‍ശകരാണ്.

രാജ്യത്തെ ഏറ്റവും ഉയരമുള്ള റോപ് വേയാണ് ത്രികുട്ട് .

766 മീറ്റര്‍ നീളത്തിലും 392 മീറ്റര്‍ ഉയരത്തിലുമാണ് റോപ് വേ പ്രവര്‍ത്തിക്കുന്നത്. ആകെ 25 കാബിനുകളുണ്ട്. ഒരു കാബിനില്‍ 4 പേര്‍ക്ക് ഇരിക്കാന്‍ കഴിയും.

Tags: