ആള്‍ക്കൂട്ടക്കൊല വിരുദ്ധ ബില്ലുമായി ജാര്‍ഖണ്ഡ് നിയമസഭ; കുറ്റക്കാര്‍ക്കെതിരേ ജീവപര്യന്തം ശിക്ഷ
റാഞ്ചി: ആള്‍ക്കൂട്ടക്കൊലക്കെതിരേ ജാര്‍ഖണ്ഡ് നിയമസഭ ശബ്ദവോട്ടോടെ ബില്ല് പാസ്സാക്കി. ആള്‍ക്കൂട്ടക്കൊല ബില്ല്, 2021 എന്ന ശീര്‍ഷകത്തിലുള്ള ബില്ല് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി ആലംഗീര്‍ ആലമാണ് സഭയില്‍ അവതരിപ്പിച്ചത്. ബിജെപി അംഗങ്ങള്‍ മാത്രമാണ് ബില്ലിന് എതിര്‍പ്പുമായി രംഗത്തുവന്നത്. നിലവില്‍ ബംഗാള്‍, രാജസ്ഥാന്‍ എന്നീ 2 സംസ്ഥാനങ്ങളാണ് ആള്‍ക്കൂട്ടക്കൊലക്കെതിരേ രാജ്യത്ത് നിയമനിര്‍മാണം നടത്തിയിട്ടുള്ളത്.
ജാര്‍ഖണ്ഡിലെ പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിചേര്‍ക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. കുറ്റക്കാര്‍ക്കതിരേ പിഴ ചുമത്താനും സ്വത്ത് കണ്ടുകെട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
കുറ്റകൃത്യത്തിന് സഹായകരമാകുന്ന വിവരം കൈമാറുന്നവരും കുറ്റക്കാരാണ്. അവര്‍ക്കും നിയമമനുസരിച്ച് ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്പര്‍ധയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവാണ് പരമാവധി ശിക്ഷ. ഇരകളെയോ അവരുടെ കുടുംബങ്ങളെയോ മറ്റുള്ളവരെയോ ഭീഷണിപ്പെടുത്തുകയെന്നാണ് സ്പര്‍ധയുണ്ടാക്കുന്ന സാഹചര്യത്തെ നിര്‍വചിച്ചിരിക്കുന്നത്. ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനും ഈ നിയമമനുസരിച്ച് വ്യവസ്ഥയുണ്ട്. നിയമസഭയില്‍ പാസ്സായ ബില്ല് ഗവര്‍ണറുടെ അനുമതിക്കായി സമകര്‍പ്പിച്ചിരിക്കുകയാണ്.
ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും അവരുടെ ഭരണഘടനാപരമായ അവകാശം പരിപാലിക്കാനുമാണ് ഇത്തരമൊരു നിയമമെന്ന് മന്ത്രി ആലംഗീര്‍ ആലം പറഞ്ഞു.
ബില്ലിനെതിരേ നിരവധി ഭേദഗതികളുമായി ബിജെപി രംഗത്തുവന്നെങ്കിലും എല്ലാം തള്ളിപ്പോയതോടെയാണ് ബില്ല് പാസ്സായത്.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ഇപ്പോള്‍ ഇത്തരമൊരു ബില്ല് പാസ്സാക്കുന്നതെന്ന് ബിജെപി നേതാവ് സി പി സിങ് ആരോപിച്ചു.
ജാര്‍ഖണ്ഡില്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നിരുന്നു. 2019ല്‍ സെറൈകേല ഖര്‍സവനില്‍ 24കാരനായ തബ്രീസ് അന്‍സാരി സ്വര്‍ണം മോഷ്ടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായതും തുടര്‍ന്ന് കൊല്ലപ്പെട്ടതുമാണ് നിയമത്തിനു വഴി തുറന്നത്.
മന്ത്രവാദം ചെയ്‌തെന്നാരോപിച്ചും നിരവധി പേര്‍ക്ക് സംസ്ഥാനത്ത് സമാനമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

