കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി തടസമല്ലാത്ത വിധം 'ഓര്‍ക' സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ സ്‌ക്രീന്‍ റീഡിംഗ് പോലുള്ളവ നേരത്തെ തന്നെ കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ് വെയറിലുള്ള പ്രത്യേക ഐസിടി പരിശീലനം കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കിവരുന്നുണ്ട്.
അധ്യാപകരും കുട്ടികളും നേരിട്ട് വിനിമയം സാധ്യമാക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ജിസ്യൂട്ട് പ്ലാറ്റ്‌ഫോം പൊതുവിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തുലക്ഷത്തിലധികം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലോഗിന്‍ ഐഡി നല്‍കുകയും എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയും ചെയ്തു. പ്ലസ് ടു വിഭാഗത്തിലെ അധ്യാപക പരിശീലനവും ഈ ആഴ്ച ആരംഭിച്ച് അടുത്ത ആഴ്ചയോടെ പൂര്‍ണമാകും.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പരിശീലനം നല്‍കാന്‍ കൈറ്റ് പ്രത്യേക മൊഡ്യൂള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കാഴ്ചപരിമിതരായ അധ്യാപകരെക്കൂടി പരിശീലകരാക്കിയാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള അധ്യാപകര്‍ക്ക് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പരിശീലന പുരോഗതി തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ച പരിമിതര്‍ക്കായുള്ള ഗവണ്‍മെന്റ് സ്‌കൂളിലെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി. പഠിതാക്കളുമായി ആശയവിനിമയം നടത്തിയശേഷം പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന അവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
