ജിദ്ദ ഐസിഎഫ് കാല്‍ കോടിയുടെ ധനസഹായം നല്‍കും

Update: 2020-10-20 14:47 GMT

ജിദ്ദ: കൊവിഡ് കാലത്ത് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഭാഗമായ മദ്‌റസാധ്യാപകര്‍ക്കും നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കും ഐ.സി.എഫ് ജിദ്ദ കമ്മിറ്റി കാല്‍ കോടി രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിസഡി കാലത്ത് മതകലാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്‌റസാധ്യാപകര്‍. അവരില്‍ നിന്നും സഹായത്തിന് അര്‍ഹരായവരെയാണ് പരിഗണിക്കുന്നത്.

ജിദ്ദയില്‍ നിന്നും നാട്ടിലെത്തി കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തിരിച്ച് വരാനാവാതെ ജോലിയും വിസയും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്കും സഹായം നല്‍കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഐ.സി.എഫിന്റെ മാതൃ ഘടകമായ കേരള മുസ്ലിം ജമാഅത്ത് മുഖേനെ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ വിതരണത്തിനുള്ള സംവിധാനമൊരുക്കുക. ഇതിനുള്ള ഫണ്ട് ജിദ്ദ ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ താമസിയാതെ കോഴിക്കോട് വെച്ച് കൈമാറും. അടുത്ത മാസം 30തോടെ വിതരണം പൂര്‍ത്തിയാവും.

പ്രളയദുരന്തമുണ്ടായ കവളപ്പാറയില്‍ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച 50 വീടകളില്‍ 8 എണ്ണവും നിര്‍മ്മിച്ചു നല്‍കുന്നത് ജിദ്ദ ഐ.സി.എഫ് ആണ്. രോഗവും വാര്‍ധക്യവും മറ്റും മൂലം വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയില്‍ പണി പൂര്‍ത്തിയാവുന്ന എസ്.വൈ.എസ് സാന്ത്വന സദനം പ്രോജക്ടിന്റെ പ്രധാന ഭാഗമാണ് സാധുസംരക്ഷണകേന്ദ്രം. ഒന്നര കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രസ്തുത കേന്ദ്രത്തിന്റെ പകുതി ഭാഗം ഇരുപത് നിര്‍ധനരെ സംരക്ഷിക്കാനുള്ള സംവിധാനം ജിദ്ദ ഐസിഎഫ് ആണ് പുര്‍ത്തീകരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സയ്യിദ് ഹബീബ് അല്‍ബുഖാരി , ശാഫി മുസ്ലിയാര്‍, ബഷീര്‍ പറവൂര്‍, അബ്ദുറഹിം വണ്ടൂര്‍ , മൊയ്തീന്‍ കുട്ടി സഖാഫി, മുജീബ് എ ആര്‍ നഗര്‍, ഹനീഫ പെരിന്തല്‍മണ്ണ , അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ , അബ്ദുറസാഖ് എടവണ്ണപ്പാറ പങ്കെടുത്തു.

Tags:    

Similar News