തെഹല്‍ക്ക ഒളിക്കാമറ ഓപറേഷന്‍: ജയ ജയ്റ്റ്‌ലിക്കും കൂട്ടാളികള്‍ക്കും അഴിമതിക്കേസില്‍ 4 വര്‍ഷം തടവ്

Update: 2020-07-30 09:39 GMT

ന്യൂഡല്‍ഹി: മുന്‍ സമതാപാര്‍ട്ടി പ്രസിഡന്റ് ജയ ജയ്റ്റ്‌ലിക്ക് വെസ്റ്റ്എന്‍ഡ് പ്രതിരോധ അഴിമതിക്കേസില്‍ നാല് വര്‍ഷം തടവ്. ജയ്റ്റ്‌ലിയോടൊപ്പം രണ്ട് പേര്‍ക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 2001 ല്‍ നടന്ന വെസ്റ്റ് എന്‍ഡ് പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജയ്റ്റ്‌ലിയെ ശിക്ഷിച്ചത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.

സിബിഐ പ്രത്യേക ജഡ്ജി വിരേന്ദര്‍ ഭട്ട് ജയ്റ്റ്‌ലിക്കു പുറമെ അവരുടെ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ ഗോപാല്‍ പച്ചര്‍വാള്‍, മേജര്‍ ജനറല്‍ (റിട്ട) എസ്പി മുര്‍ഗായ് തുടങ്ങിയവര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നു പേരോടും ഇന്ന് അഞ്ച് മണിക്കു മുമ്പ് കോടതിയില്‍ ഹാജരായി ഒരു ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമത്തിന്റെ ഐപിസി സെക്ഷന്‍ 9 അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസ് എടുത്തത്.

ജെയ്റ്റ്‌ലി, തന്റെ സഹപ്രവര്‍ത്തകന്‍ ഗോപാല്‍ വഴി 2 ലക്ഷം രൂപ പ്രതിരോധ മേഖലയിലെ ഒരു കരാര്‍ ഒരു സ്വകാര്യ കമ്പനിക്ക് നേടിക്കൊടുക്കാന്‍ കൈപ്പറ്റിയെന്നാണ് കേസ്. പ്രതികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ ഉള്ള സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനിയുടെ തെര്‍മല്‍ സ്‌കാനര്‍ സൈന്യത്തെ കൊണ്ട് വാങ്ങിപ്പിക്കാമെന്ന് ഏറ്റതായും അതിനുളള പ്രത്യുപകാരമായാണ് പണം വാങ്ങിയതെന്നും കോടതി കണ്ടെത്തി.

2001 ല്‍ തെഹല്‍ക്ക ഒളിക്കാമറ ദൃശ്യങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതിക്കേസാണ് ജയ്റ്റ്‌ലിയെ കുടുക്കിയത്. തെഹല്‍ക്ക മാഗസിന്റെ റിപോര്‍ട്ടര്‍ വിദേശത്തുളള ഒരു കമ്പനിയുടെ ഇന്ത്യന്‍ എക്‌സിക്യൂട്ടീവായി വേഷം മാറുകയും തങ്ങളുടെ കൈവശമുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച ഒരു ഉല്പന്നം വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ ഈ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ബിജെപിയുടെ നിരവധി പ്രമുഖ നേതാക്കളും ഈ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. അതേ കേസിലാണ് ഇപ്പോള്‍ ജയാ ജെയ്റ്റ്‌ലിയും അകത്താവുന്നത്. സമതാപാര്‍ട്ടി അന്ന് എന്‍ഡിഎയുടെ ഘടക കക്ഷിയായിരുന്നു.  

Tags: