ജസ്‌നയുടെ തിരോധാനം: ജഡ്ജിയ്ക്കു നേരെ കരിഓയില്‍ പ്രയോഗം; ലൗജിഹാദ് ആരോപണം തന്റെ അറിവോടെയല്ലെന്നും പിതാവ്

Update: 2021-02-03 13:26 GMT

എരുമേലി: ജസ്‌നയുടെ തിരോധാനത്തില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ജഡ്ജിക്കുനേരെ കരിഓയില്‍ ഒഴിച്ചയാളുമായി യൊതൊരു ബന്ധവുമില്ലെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്. ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ലൗജിഹാദാണെന്ന ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജസ്‌ന തമിഴ്‌നാട്ടിലേക്കാണ് പോയതെന്ന അനൗദ്യോഗിക വിവരമാണ് കുടുംബം വിശ്വസിക്കുന്നത്. അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ടാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത്. താന്‍ പറയുന്നതല്ല മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ജസ്‌നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥന്‍ നായര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ആക്രമണം നടത്തിയത്. ജസ്‌നയുടെ തിരോധാനം കണ്ടെത്തണം എന്ന പ്ലക്കാഡുയര്‍ത്തി ഇയാള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

Tags: