കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകള്‍

Update: 2022-04-18 02:41 GMT

കോഴിക്കോട്: ജില്ലയില്‍ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികള്‍, ജനകീയ ഹോട്ടല്‍ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 106 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചു. ദിവസേന 31,000 ത്തോളം ഊണുകളാണ് ഇതുവഴി വിതരണം ചെയ്തു വരുന്നത്. 20 രൂപ, 25 രൂപ നിരക്കിലാണ് ഉച്ച ഭക്ഷണ വിതരണം. ഇതുപ്രകാരം ജില്ലയിലെ വിവിധ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന് ഈ വര്‍ഷം ജില്ലയില്‍ എട്ട് കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ മേഖലയില്‍ പുതിയ അഞ്ച് െ്രെടബല്‍ അയല്‍ക്കൂട്ടങ്ങളും പുതിയ 10 െ്രെടബല്‍ ജെ എല്‍ ജികളും രൂപവത്കരിച്ചു. പട്ടികവര്‍ഗ മേഖലയിലെ അയല്‍ക്കൂട്ടങ്ങളെ സ്വയംപര്യപ്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 10 അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുക്കുകയും അയല്‍ക്കൂട്ടങ്ങളുടെ ഭാരവാഹികള്‍ക് പരിശീലനം നല്‍കുകയും ചെയ്തു. പട്ടികവര്‍ഗ മേഖലയില്‍ മൃഗ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ സബ്‌സിഡിയോടെ നിരവധി യൂണിറ്റുകള്‍ ആരംഭിച്ചു. കൂടുതല്‍ സംരംഭം രൂപീകരിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ്പ് ഫണ്ടുകള്‍ നല്‍കി ജില്ലയില്‍ പുതുതായി ആറ് ചെറുകിട സംരംഭങ്ങള്‍ രൂപവത്കരിച്ചു.

പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി അവരുടെ ഊരില്‍തന്നെ പഠന സംബന്ധമായി അധികവിദ്യാഭ്യാസം നല്‍കുന്നതിന് ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ജില്ലയില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്ത മരുതോങ്കര സി ഡി എസിലെ കുടില്‍പാറ കോളനിയില്‍ ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ഈ മേഖലയിലെ യുവാക്കള്‍ക്കിടയില്‍ വായനശീലം വളര്‍ത്തുന്നത്തിനായി യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചു ലൈബ്രറികള്‍ രൂപവത്കരിച്ചു. ജില്ലയില്‍ ആകെ ആറോളം പട്ടികവര്‍ഗ യൂത്ത് ക്ലബ് ലൈബ്രറികളാണ് രൂപവത്കരിച്ചത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. റാലികള്‍, സെമിനാറുകള്‍, അഭിപ്രായ സര്‍വേകള്‍ എന്നിവ സംഘടിപ്പിക്കുകയും സ്ത്രീപക്ഷ കര്‍മപദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ െ്രെകം മാപ്പിംഗ് നടപ്പാക്കി. ജില്ലയിലെ 12 ബ്ലോക്കുകളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളില്‍ െ്രെകം മാപ്പിംഗ് പ്രവര്‍ത്തനം ആരംഭിച്ചു.

ജില്ലയില്‍ 1,566 വാര്‍ഡില്‍ ആകെ 1,596 ഓക്‌സിലറി ഗ്രൂപ്പ് രൂപവത്കരിച്ചു. 29,136 യുവതികള്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ജില്ലാകലക്ടറുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ചലഞ്ചില്‍ 38.66 ലക്ഷംരൂപയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 21 ലക്ഷംരൂപയും കുടുംബശ്രീ നല്‍കി.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്‍ ശുചിത്വചങ്ങല 2.0 എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഇതിന്റെ ഭാഗമായി 3,15,234 വീടുകള്‍ ശുചിത്വഭവനമായി പ്രഖ്യാപിച്ചു.

4,571 അയല്‍ക്കൂട്ടത്തിന് 349 കോടിരൂപ ബാങ്ക് ലിങ്കേജ് വഴി നേടി. ലിങ്കേജ് ലോണ്‍ എടുത്ത അയല്‍ക്കൂട്ടത്തിനു ലോണ്‍ പലിശ സബ്‌സിഡി ആയി ഈ വര്‍ഷം 3.25 കോടിരൂപ അയല്‍ക്കൂട്ടത്തിനു നല്‍കി. അയല്‍ക്കൂട്ട സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് മികച്ച അയല്‍ക്കൂട്ടത്തിനു സര്‍ക്കാര്‍ നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് പ്രകാരം 333 അയല്‍ക്കൂട്ടത്തിന് ഈ വര്‍ഷം 50 ലക്ഷംരൂപ നല്‍കി. ബാലസഭകളുടെ പ്രവര്‍ത്തനം മികവുറ്റതാക്കി. നാല് പുതിയ ബഡ്‌സ് ബി ആര്‍ സി സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബഡ്‌സ് ഫെസ്റ്റ് മഴവില്ല് 2022 നടപ്പാക്കി.

കൃഷിയില്‍ താത്പര്യമുള്ള കുടുംബശ്രീ വനിതകള്‍ക്കായി ജില്ലയില്‍ 76 പുതിയ ജെ എല്‍ ജികള്‍ രൂപീകരിച്ചു. നിലവില്‍ 5167 ജെ എല്‍ ജികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 952.1 ഹെക്ടറില്‍ പച്ചക്കറി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയില്‍ 36 നാട്ടുചന്തകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജില്ലയില്‍ 16 ചെറുകിട മൂല്യവര്‍ധിത യൂണിറ്റും 10 ഇടത്തരം മൂല്യവര്‍ധിത യൂണിറ്റും 22 ജൈവിക പ്ലാന്റ് നഴ്‌സറികളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫല വൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി ജൈവിക പ്ലാന്റ് നഴ്‌സറികള്‍ ജില്ലയിലെ വിവിധ കൃഷിഭവനുകളിലേക്ക് 7143 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 4,76,741 രൂപയോളം വരുമാനം ലഭിച്ചു.

20 അഗ്രി ബിസിനസ്സ് വെഞ്ചറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1225 വാര്‍ഡുകളിലായി 61,250 കുടുംബശ്രീ കുടുംബങ്ങള്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി. 10 ബയോഫാര്‍മസികള്‍, രണ്ട് ഫ്രൂട്ട് പ്രോസസ്സിംഗ് യൂണിറ്റുകള്‍, അഞ്ച് വെജിറ്റബിള്‍ കിയോസ്‌ക്കുകള്‍ എന്നിവ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൃഗ സംരക്ഷണ മേഖലയില്‍ ക്ഷീര സാഗരം, ആട് ഗ്രാമം, കോഴി ഗ്രാമം, മുട്ടക്കോഴി വളര്‍ത്തല്‍, മാംസ സുരക്ഷാ പദ്ധതി എന്നിവ നടപ്പാക്കി. 781 ക്ഷീരസാഗരം യൂണിറ്റുകളും 825 ആട് ഗ്രാമം യൂണിറ്റുകളും 24 മുട്ടക്കോഴി യൂണിറ്റുകളുമാണുള്ളത്. മൃഗസംരക്ഷണ മേഖലയില്‍ പുതിയ യൂണിറ്റുകള്‍ രൂപവത്കരിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കി.

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കി.

നിലവില്‍ 3500ഓളം സംരംഭങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സര്‍ക്കാറിന്റെ ആദ്യ വര്‍ഷത്തില്‍ നിലവില്‍ 454 സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 931 അംഗങ്ങള്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നുണ്ട്.

പ്രവാസി ഭദ്രത, ഗ്രാമകം ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി, തൊഴില്‍ വൈദ?ഗ്ധ്യ പരിശീലനം, മാസച്ചന്തകള്‍, കുടുംബശ്രീ മാര്‍ക്കറ്റിങ് ഔട്‌ലെറ്റുകള്‍, പിങ്ക് കഫേ, നാനോ മാര്‍ക്കറ്റുകള്‍, സി ഇ എഫ് ലോണ്‍ വിതരണം, പ്രത്യേക വിപണന മേളകള്‍, ഹോംഷോപ്, മാര്‍ക്കറ്റിങ് കിയോസ്‌കുകള്‍, യുവ കേരളം സെന്ററുകള്‍, എസ്.വി.ഇ.പി പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കി.

Tags: