ഹൈദര്‍പോറയിലെ 'ഏറ്റുമുട്ടല്‍ക്കൊല': ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍
ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടല്‍ക്കൊല'യില്‍ ജമ്മു കശ്മീര്‍ ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് ഹൈദര്‍പോറയില്‍ ബിസിനസ്സുകാരനായ മുദസിര്‍ ഗുല്‍, ദന്തഡോക്ടറായ അല്‍താഫ് ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് അന്വേഷിക്കുക.
കൊട്ടപ്പെട്ട ഇരുവരും 'ഭീകരരുടെ സഹായി'കളാണെന്നായിരുന്നു പോലിസിന്റെ നിലപാട്. ഇരുവരെയും പോലിസ് ബോധപൂര്‍വം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
''കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിശോധിക്കും. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്ത്് തെറ്റാണ് സംഭവിച്ചതെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്താനാകു''മെന്ന് ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ദില്‍ബാഗ് സിംഗ് പറഞ്ഞു. ''ഹൈദര്‍പോറ ഏറ്റുമുട്ടലില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്ക് കണ്ടെത്താം. ആളുകളുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍, അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ല''-അദ്ദേഹം പറഞ്ഞു.
അനീതി ഇല്ലെന്ന് ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ട്വീറ്റ് ചെയ്തു,
കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബങ്ങളെ ജമ്മു കശ്മീര്‍ പോലിസ് ഇന്ന് രാവിലെ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. കശ്മീരിലെ കനത്ത തണുപ്പില്‍ പ്രതിഷേധിച്ചിരുന്ന വൃദ്ധര്‍ അടക്കമുള്ളവരെയാണ് പോലിസ് ഒഴിപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്നും സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
പോലിസ് ബലംപ്രയോഗിച്ച് ബന്ധുക്കളെ നീക്കം ചെയ്യുന്നതിനു മുമ്പ് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കുടുംബത്തെ കണ്ടിരുന്നു. മൃതദേഹങ്ങള്‍ വിട്ടുതരാമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കുടുംബത്തെ പോലിസ് നീക്കിയത്. പോലിസ് നടപടിക്കു മുന്നോടിയായി പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.
