ഭരണകൂടം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമൊഴി മുഴക്കുന്നു: ജമാഅത്ത് കൗണ്‍സില്‍

Update: 2022-07-16 14:47 GMT

കോട്ടയം: പാര്‍ലമെന്റിലെ ജനാധിപത്യപരമായ സമരമാര്‍ഗങ്ങളേയും സഭ്യമായ വാക്കുകള്‍ ഉള്‍പ്പെടെ നിരോധിച്ചും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിബദ്ധതയുടെയും അടയാളമായ ഇന്ത്യന്‍ ദേശീയ ചിഹ്നങ്ങളില്‍ രൂപമാറ്റം വരുത്തിയും ജനാധിപത്യത്തിന്റെ മരണ മണിയാണ് സംഘപരിവാര്‍ ഭരണകൂടം മുഴക്കുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ദേശീയ ചിഹ്നങ്ങളില്‍ രൂപ മാറ്റം വരുത്തി രാജ്യത്തിന്റെ പാരമ്പര്യത്തെ തന്നെ അവഹേളിക്കുന്ന തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം ദേശീയ ചിഹ്നത്തില്‍ ചെലുത്തിയ സംഘപരിവാര്‍ ഭരണകൂടം ഇന്ത്യയുടെ ആത്മാവായ ഭരണഘടന മാറ്റി എഴുതുവാന്‍ മടിക്കുകയില്ലെന്നും അസഹിഷ്ണുതയുടെ തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും യോഗം വിലയിരുത്തി.

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ഉത്തരവാദിത്വബോധമുള്ള ഓരോ പൗരനും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഫാഷിസം നമ്മുടെ ജീവിതത്തില്‍ ഇടപെടുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. ഫാഷിസ്റ്റ് ഭരണാധികാരികള്‍ പാലിക്കാത്ത ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കേണ്ട സുപ്രീംകോടതി മുനിസിപ്പല്‍ അധികാരികളുടെ അവകാശങ്ങളെ ഹനിക്കുമെന്ന പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തി ബുള്‍ഡോസര്‍ രാജ് തടയാത്ത നടപടി അപലപനീയം ആണെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി ഓ അബു സാലി, തമ്പികുട്ടി പാറത്തോട്, ടി സി ഷാജി, ടിപ്പു മൗലാന, എന്‍ എ ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു.