ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, 5 സുരക്ഷാസൈനികര്‍ അടക്കം 7 പേര്‍ കൊല്ലപ്പെട്ടു

Update: 2020-05-03 04:08 GMT

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ കുപ്‌വാര ജില്ലയില്‍ നടന്ന വെടിവയ്പില്‍ ഒരു കേണലും മേജറും 1 പോലിസുകാരനും അടക്കം അഞ്ച് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവരില്‍ രണ്ട് സായുധരുമുണ്ട്.

21 രാഷ്ട്രീയ റൈഫിളിലെ ഒരു മേജറും ഒരു കമാന്റിങ് ഓഫിസറും 2 പട്ടാളക്കാരും ഒരു പോലിസുകാരനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മയും ഉള്‍പ്പെടുന്നു. രാജ്യത്ത് നടന്ന പല പ്രത്യാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയ പട്ടാളക്കാരനായിരുന്നു കേണല്‍ അശുതോഷ് എന്ന് സൈന്യത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഹന്ദ്വാരയില്‍ ഒരു വീട്ടില്‍ സായുധരായ രണ്ട് പേര്‍ ഒരു കുടുംബത്തെ ബന്ധികളാക്കിയ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് സുരക്ഷാസൈനികര്‍ സ്ഥലത്തെത്തിയത്. അവര്‍ വീടിനുള്ളില്‍ പ്രവേശിച്ച് സായുധരെ വധിച്ച് കുടംബത്തെ രക്ഷിച്ചു.

ഈ ശ്രമത്തിനിടയിലാണ് 4 പട്ടാളക്കാരും 1 പോലിസ് എസ്‌ഐയും കൊല്ലപ്പെട്ടത്. അകത്ത് കുടുങ്ങിയവരെ സൈന്യം രക്ഷപ്പെടുത്തി. സായുധര്‍ ഏത് സംഘടനയുടെ ഭാഗമാണെന്ന് അറിവായിട്ടില്ല.

Tags: