നെല്ലിയാമ്പതിയില്‍ ഇത് ഓറഞ്ച് കാലം

2016 ല്‍ നാഗ്പുരില്‍നിന്നും എത്തിച്ച ചെടികളാണ് മൂന്നു വര്‍ഷത്തിനകം തന്നെ വിളവെടുപ്പിന് തയ്യാറായത്.

Update: 2020-10-12 09:10 GMT

പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഫാമില്‍ ഓറഞ്ച് വിളവെടുത്തു തുടങ്ങി. 2016ലെ റീപ്ലാന്റിംഗിന് ശേഷം നടക്കുന്ന ആദ്യ വിളവെടുപ്പാണ് ആരംഭിച്ചത്. ഗുണമേന്മയുള്ള നാഗ്പുര്‍ ഓറഞ്ചിന്റെ ഇനമാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഓറഞ്ചുകളാണിവ. അത്യുത്പാദനശേഷിയുള്ള കൂര്‍ഗം മണ്ഡാരിന്‍ ഇനത്തില്‍പ്പെട്ട ഉയരംകുറഞ്ഞ ഇനത്തിലുള്ള 6000 ഓറഞ്ച് ചെടികളാണ് നെല്ലിയാമ്പതി ഫാമില്‍ നട്ടിട്ടുള്ളത്. ഒരു ചെടിയില്‍നിന്ന് അഞ്ച് കിലോഗ്രാം വരെയാണ് പ്രതീക്ഷിക്കുന്നത്.

2016 ല്‍ നാഗ്പുരില്‍നിന്നും എത്തിച്ച ചെടികളാണ് മൂന്നു വര്‍ഷത്തിനകം തന്നെ വിളവെടുപ്പിന് തയ്യാറായത്. തോലിന്റെ കനം കുറഞ്ഞതും നീര് കൂടുതലുള്ളതുമായ കൂര്‍ഗം മണ്ഡാരിന്‍ ഇനത്തിന് ആസ്വാദ്യകരമായ മണവും രുചിയമുണ്ട്. നെല്ലിയാമ്പതിഫാമില്‍ വികസിപ്പിച്ചത ദ്ദേശിയമായ ചെടികളിലെ ഓറഞ്ചും വിളവെടുപ്പിന് പാകമായിട്ടുണ്ട്. വിളവെടുത്ത ഓറഞ്ചു മുഴുവന്‍ പഴസംസ്‌കരണ ശാലയിലെത്തിച്ച് സ്‌ക്വാഷാക്കിമാറ്റി ഫാമിന്റെ വിപണനകേന്ദ്രത്തിലൂടെ വില്‍പ്പന നടത്തും. അടുത്തവര്‍ഷം കൂടുതല്‍സ്ഥലത്ത് ഓറഞ്ചുകൃഷി വ്യാപിക്കാനും ആലോചനയുണ്ട്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വില്പനയെങ്കിലും കൊവിഡ് കാലമായതിനാല്‍ സഞ്ചാരികളുടെ കുറവ് ബാധിയ്ക്കുമെന്ന ആശങ്കയുണ്ട്.

Tags: