റഫയില്‍ ഇസ്രായേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ മരിച്ചത് 160 പേര്‍

Update: 2024-05-27 05:38 GMT

ഗസ: സുരക്ഷിത മേഖലയെന്ന് തങ്ങള്‍ തന്നെ പറഞ്ഞ റഫയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. റഫയിലെ ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. റഫ, ജബലിയ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 160 പേരാണ് മരിച്ചത്. സമീപകാലത്ത് ഒറ്റ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണിത്.

റഫയില്‍ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേല്‍ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകള്‍ക്ക് സമീപം യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്. യു.എന്‍ ക്യാംപുകള്‍ക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് ഇസ്രായേല്‍ ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയും റഫയിലേ പരിസരത്തോ ഇല്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

2000 പൗണ്ടിന്റെ വലിയ ബോംബ് ഉപയോഗിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഈ ബോംബ് സംബന്ധിച്ച് ഇസ്രായേലും അമേരിക്കയും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ ഇത് ഉപയോഗിച്ച് ആക്രമണം നടത്തിയത്. വലിയ യുദ്ധഭൂമികളില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് അമേരിക്ക പോലും പറയുന്നത്. ഇത് പോലും അവഗണിച്ചാണ് ഒരു ടെന്റിന് നേരെ ഇസ്രായേല്‍ മാരക പ്രഹരശേഷിയുള്ള ബോംബ് ഉപയോഗിച്ചിരിക്കുന്നത്.




Tags:    

Similar News