ഗസ : ശനിയാഴ്ച മധ്യ ഗസ നഗരത്തിലെ അൽ-സബ്ര പരിസരത്ത് ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ 15 മരണം. ആറു കുട്ടികൾ ഉൾപ്പെടെ 15 ഫലസ്തീനികൾ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.
രണ്ട് ഇസ്രായേലി മിസൈലുകൾ വീടുകൾ പൂർണ്ണമായും തകർത്തുവെന്നും ഏകദേശം 85 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"സ്ഥലത്തെ രംഗം അങ്ങേയറ്റം കഠിനമായിരുന്നു. സംഭവിച്ചത് ഒരു സമ്പൂർണ്ണ കൂട്ടക്കൊലയായിരുന്നു. റിപോർട്ട് ചെയ്യപ്പെട്ട പരിക്കുകൾ അങ്ങേയറ്റം ഗുരുതരമാണ്, ഗസയിലെ ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന മെഡിക്കൽ സംവിധാനത്തിന് അപകടനില തരണം ചെയ്യാൻ പോലും സാധ്യമല്ല. " അദ്ദേഹം പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ഥലത്ത് ഇസ്രായേൽ ഭീഷണി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തവകർക്ക് എത്തിചേരാൻ പ്രയാസമുണ്ടെന്നും ബസൽ പറഞ്ഞു.
ഗാസയിലുടനീളം ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ വലിയൊരു ഭാഗമാണ് അൽ-സബ്ര ആക്രമണം.വടക്കൻ ഗസയിലെ ജബാലിയ അഭയാർഥി കാംപിന് പടിഞ്ഞാറ് ഭാഗത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും മധ്യമേഖലയിലെ ദെയ്ർ അൽ-ബലാഹിന് കിഴക്ക് നടന്ന മറ്റൊരു ആക്രമണത്തിൽ മറ്റൊരു പലസ്തീൻകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ മെഡിക്കൽ വൃത്തം അറിയിച്ചു.
ഗസ നഗരത്തിലെ തുഫ പരിസരത്തുള്ള വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു.
