സര്‍ക്കാര്‍ ജോലി ഇടത്പക്ഷക്കാര്‍ക്ക് മാത്രമോ? കമലിന്റെ കത്ത് നാണംകെട്ട സ്വജനപക്ഷമെന്ന് കെപിഎ മജീദ്

Update: 2021-01-12 17:58 GMT

മലപ്പുറം: ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സൂചിപ്പിക്കുന് അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ ഒളിയജണ്ടയാണ് ഇതുവഴി വെളിപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷക്കാരായ ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഈ കത്ത് നിയമസഭയിലും വലിയ വിവാദത്തിന് കാരണമായി. അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കമലിന്റെ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

'' താല്‍ക്കാലിക ജീവനക്കാരായ സി.പി.എമ്മുകാരെ എല്ലാ വകുപ്പുകളിലും ഒരു മാനദണ്ഡവുമില്ലാതെ സ്ഥിരപ്പെടുത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അതിലേറെ ലജ്ജാവഹമായ ശുപാര്‍ശയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയെല്ലാം ഇടതുവല്‍ക്കരിക്കുക എന്ന സി.പി.എമ്മിന്റെ ഒളിയജണ്ടയാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. സ്വജനപക്ഷപാതമില്ലാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സര്‍ക്കാരാണ് സ്വന്തക്കാര്‍ക്കു വേണ്ടി നിരന്തരം സത്യപ്രതിജ്ഞാ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നത്.''- കെ പി എ മജീദ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്തെ തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടിയാണിതെന്നും പബ്ലിക് സര്‍വ്വീസ് കമ്മീഷനെ പാര്‍ട്ടിയെ സേവിക്കാനുള്ള കമ്മിഷനാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News