
തെഹ്റാൻ: തങ്ങൾക്കെതിരേ ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തിനു ശേഷം, അമേരിക്കയുമായുള്ള ആണവ ചർച്ചകൾ അർഥശൂന്യമാണെന്ന് ഇറാൻ. ആക്രമണത്തിന് അമേരിക്കയുടെ തുറന്ന പിന്തുണയുണ്ടെന്നും ഇറാൻ ആരോപിച്ചു.
"ചർച്ചകളെ അർഥശൂന്യമാക്കുന്ന തരത്തിലാണ് യുഎസ് പ്രവർത്തിച്ചത്. സയണിസ്റ്റ് ഭരണകൂടത്തിന് ഇറാൻ്റെ പ്രദേശങ്ങൾ ലക്ഷ്യമാക്കി ആക്രമിക്കാൻ അനുവാദം നൽകിയ ശേഷം ചർച്ചകൾക്ക് പ്രസക്തിയില്ല. " - ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായ് പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
നയതന്ത്ര നീക്കങ്ങളെ സ്വാധീനിക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നും വാഷിങ്ടണിൻ്റെ അനുമതിയില്ലാതെ ആക്രമണം നടക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിൻ്റെ ആക്രമണങ്ങളിൽ യുഎസ് പങ്കാളിയാണെന്ന ആരോപണം ഇറാൻ മുന്നേ ഉന്നയിച്ചിരുന്നതാണ്. എന്നാൽ വാഷിങ്ടൺ ആരോപണം നിഷേധിക്കുകയായിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇറാനോട് തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ബുദ്ധിയെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
യുഎസ്-ഇറാൻ ആണവ ചർച്ചകളുടെ ആറാം റൗണ്ട് ഞായറാഴ്ച മസ്കത്തിൽ നടക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ അത് നടക്കുമോ എന്നതിൽ സംശയമുണ്ട്. ആ ദിശയിലേക്കാണ് ഇറാൻ്റെ പ്രസ്താവന വിരൽ ചൂണ്ടുന്നത്.