ഐപിസി 153 (എ): എസ് പി അമീര്‍ അലിയാണെങ്കില്‍ 22 ദിവസം തടവ്; ആര്‍ വി ബാബു ആണെങ്കില്‍ ഉടന്‍ ജാമ്യം

ഒരേ കുറ്റത്തിന് ഒന്നിലധികം എഫ്‌ഐആര്‍ സാധുവാകുകയില്ല എന്ന സുപ്രീം കോടതിയുടെ വിധിയെ പോലും മറികടന്നാണ് പോലീസ് അമീര്‍ അലിക്കെതിരെ ആറു സ്റ്റേഷനുകളില്‍ കേസെടുത്തത്.

Update: 2021-02-09 13:49 GMT
കോഴിക്കോട്: ഐപിസി 153 (എ) എന്ന നിയമം കേരളാ പോലീസ് നടപ്പിലാക്കുന്നത് വ്യക്തികളെയും അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെയും അടിസ്ഥാനമാക്കി കൊണ്ട്. വര്‍ഗ്ഗീയ ചേരിതിരിവിന് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ചുമത്തുന്ന 153 (എ) എന്ന വകുപ്പില്‍ നടപടിയെടുക്കുമ്പോള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെങ്കില്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുന്ന പോലീസ് മുസ്‌ലിം സഘടനാ പ്രവര്‍ത്തകരെ ഇതേ നിയമത്തിന്റെ പേരില്‍ ആഴ്ച്ചകളോളം ജയിലില്‍ അടക്കുകയാണ് ചെയ്യുന്നത്. നിയമം നടപ്പിലാക്കുന്നതില്‍ തുടരുന്ന ഈ വിവേചനം ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തപ്പോഴും വ്യക്തമായി.


രണ്ടു മുസ്‌ലിം യുവാക്കളെ ക്രൂരമായി അക്രമിക്കുകയും വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ചെയതില്‍ പ്രതിഷേധിച്ചതിന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിയെ മാസങ്ങള്‍ക്ക് മുന്‍പ് പോലിസ് അറസ്റ്റു ചെയതത് ഐപിസി 153 (എ) ചുമത്തി കൊണ്ടായിരുന്നു. ആറു സ്‌റ്റേഷനുകളിലാണ് ഒരേ പേരില്‍ 153 (എ) ചുമത്തി കേസെടുത്തത്. ഒരേ കുറ്റത്തിന് ഒന്നിലധികം എഫ്‌ഐആര്‍ സാധുവാകുകയില്ല എന്ന സുപ്രീം കോടതിയുടെ വിധിയെ പോലും മറികടന്നാണ് പോലീസ് അമീര്‍ അലിക്കെതിരെ ആറു സ്റ്റേഷനുകളില്‍ കേസെടുത്തത്. ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. 22 ദിവസമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്. 153 (എ) ചുമത്താന്‍ മാത്രമുള്ള തെറ്റൊന്നും പ്രതി ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്. പോലിസില്‍ ചിലരുടെ വര്‍ഗ്ഗീയ മനോഭാവത്തോടെയുള്ള നടപടികളില്‍ പ്രതികരിച്ചതു മാത്രമായിരുന്നു അമീര്‍ അലി ചെയ്ത കുറ്റം.


അതേസമയം ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വളരെ വ്യക്തമായി ഒരു വിഭാഗത്തിനെതിരെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തിയപ്പോള്‍ 153 (എ) ചുമത്തി അറസ്റ്റു ചെയ്ത പോലീസ് ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി നേതാവിന്റെ ജാമ്യംപേക്ഷയെ പോലീസ് എതിര്‍ത്തില്ല. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഘപരിവാര്‍ നേതാക്കളായ ഗോപാലകൃഷ്ണനും ശശികലക്കുമെതിരില്‍ പോലീസ് 153 (എ) ചുമത്തി കേസെടുത്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇത്ര കാലമായിട്ടും ഈ നിയമപ്രകാരം ഇരുവരെയും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.




Tags:    

Similar News