ഫിനോമിനൽ ഗ്രൂപ്പ് നിക്ഷേപത്തട്ടിപ്പ്; പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി
പെരിന്തൽമണ്ണ: നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതിയായ ഫിനോമിനൽ ഗ്രൂപ്പ് ചെയർമാൻ എൻ കെ സിംഗിനെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിവിധ കേസുകളിലെ തെളിവെടുപ്പിനായി പ്രതിയെ കോടതി മൂന്നു ദിവസത്തേക്ക് കോഴിക്കോട് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലേക്ക് വിട്ടു. പ്രതി നേപ്പാൾ സ്വദേശിയാണ്.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ മാത്രം 33 കേസുകളും മഞ്ചേരിയിൽ മൂന്നു കേസുകളുമാണ് ഉള്ളത്. കൂടാതെ ചാലക്കുടിയിൽ 29, തൃശൂർ 16 എന്നിവയടക്കം സംസ്ഥാനത്ത് 112 കേസുകളുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്(മൂന്ന്) ഡിവൈഎസ്പി എം സുരേന്ദ്രൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വൈകുന്നേരം നാലു മണിയോടെ കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ഫിനോമിനൽ ഓഫിസ് പ്രവർത്തിച്ചിരുന്നിടത്തും പ്രതിയെ എത്തിച്ചു.
ആഗസ്റ്റ് 26ന് മുംബൈ ക്രൈംബ്രാഞ്ചാണ് ലത്തൂരിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ സി ബി തോമസ്, എസ്ഐ കെ. പി ഗിരീഷ്കുമാർ, എഎസ്ഐ ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.