സൗദിയില്‍ മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

Update: 2021-01-08 16:40 GMT

റിയാദ്: കൊവിഡ് ഭീതിയെത്തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണങ്ങള്‍ നീക്കുന്നു. എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നും സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.

സെപതംബര്‍ 15 മുതല്‍ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നെങ്കിലും സ്ഥിരമായ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല. 2021 ജനുവരിയില്‍ യാത്രാവിലക്ക് സമ്പൂര്‍ണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും അതിനിടയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ ഭീതികൂടി വന്നതോടെ യാത്രാനിയന്ത്രണം വീണ്ടും കര്‍ശനമാക്കുകയായിരുന്നു.