പഞ്ചാബ് കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹം; അമരീന്ദര്‍ സിങ്ങ്, സോണിയ കൂടിക്കാഴ്ച ഇന്ന്

Update: 2021-07-06 05:08 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് യൂനിറ്റില്‍ ഉടലെടുത്ത ആഭ്യന്തര കലഹത്തില്‍ സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സോണിയാഗാന്ധിയും ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി അമരീന്ദര്‍ ഡല്‍ഹിയില്‍ എത്തുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ന് രാവിലെ സിങ് പഞ്ചാബില്‍ നിന്ന് പുറപ്പെടും.

അമരീന്ദറുമായി കൊമ്പ് കോര്‍ത്ത നവ്‌ജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായും പ്രയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

2019ല്‍ സിദ്ദു പഞ്ചാബ് കാബിനറ്റില്‍ നിന്ന് രാജിവച്ചതോടെയാണ് രണ്ട് നേതാക്കളും തമ്മിലുള്ള പോര് പുറം ലോകത്തെത്തുന്നത്. തുടര്‍ന്നങ്ങോട്ട് ഇരുവരും പല ഘട്ടത്തിലും ഏറ്റുമുട്ടി.

പഞ്ചാബ് മുഖ്യമന്ത്രി നുണയനാണെന്നാണ് സിദ്ദു ആരോപിക്കുന്നത്. കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്കുവേണ്ടി അമരീന്ദര്‍ ഒന്നും ചെയ്യുന്നില്ലെന്നും സിദ്ദു ആരോപിച്ചു.

മരിച്ചപോയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് അമരീന്ദര്‍ 'അനുകമ്പ'യുടെ പേരില്‍ ജോലി കൊടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അമരീന്ദര്‍ ഉന്നതര്‍ക്ക് ജോലി നല്‍കുകയാണെന്ന് സിദ്ദു ആരോപിച്ചു.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ സോണിയാഗാന്ധി മുന്‍കയ്യെടുത്ത് ഒരു മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ജൂണ്‍ 22ന് സിങ് ഈ കമ്മിക്കുമുമ്പാകെ സാഹരായി മൊഴി കൊടുത്തു.