അന്തര്‍ ജില്ലാ മോഷ്ടാക്കള്‍ മാല മോഷണക്കേസില്‍ വളാഞ്ചേരിയില്‍ പിടിയില്‍

Update: 2021-03-08 11:42 GMT

മലപ്പുറം: കോഡൂര്‍ സ്വദേശിയായ യുവതിയുടെ 2 പവന്‍ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടുപോയ 2 പേരെ വളാഞ്ചേരിയില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. അന്തര്‍ ജില്ലാ മോഷ്ടാക്കളായ എറണാംകുളം പെരുമ്പാവൂര്‍ മാടംപിള്ളി സ്വദേശി മടവന സിദ്ദിഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കല്‍ സ്വദേശി പട്ടാണി അബ്ദുള്‍ അസീസ് (44) എന്നിവരേയാണ് പിടികൂടിയത്. ഇവരില്‍ നിന്നും മാല മോഷണത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. ഈ ബൈക്ക് മങ്കര പാലപ്പറ്റയില്‍ നിന്നും മോഷ്ടിച്ചതാണെന്നും വ്യാജനമ്പര്‍ ഉപയോഗിച്ചാണ് ഓടിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് കോഡൂരില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാങ്കില്‍ പോയി വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയുടെ അരികില്‍ വിലാസം ചോദിക്കാനെന്ന രീതിയില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ മാല പൊട്ടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ 5 ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തു.

പിടികൂടിയ അബ്ദുള്‍ അസീസിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി അമ്പല മോഷണം, വാഹന മോഷണം, ബിവറേജുകളും ഗവ. ഓഫിസുകളും പൊളിച്ചുള്ള കളവ്, ആളില്ലാത്ത വീടുകള്‍ പൊളിച്ചുള്ള കളവുകളക്കെം 30 ഓളം കേസുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ചന്ദനത്തടി മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ അട്ടപ്പാടിയില്‍ വച്ച് പിടിക്കപ്പെട്ട് 5 മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പിടിയിലായ മാടവന സിദ്ദിഖിന് മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ല കളിലായി മാലമോഷണം, വാഹനമോഷണം, വീട് പൊളിച്ചുള്ള കവര്‍ച്ചയടക്കം 40 ഓളം കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം സമാന സംഭവത്തിന് ഷൊര്‍ണ്ണൂരില്‍ നിന്നും പിടിക്കപ്പെട്ട് 2 മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ കുടുംബമായി വാടകക്ക് താമസിച്ചാണ് ഇയാള്‍ കളവുകള്‍ നടത്തി വന്നിരുന്നത്.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഇന്‍സ്പക്ടര്‍ പ്രേം സദന്‍, ശെ ബിപിന്‍ പി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ് എന്നിവര്‍ക്ക് പുറമെ മലപ്പുറം സ്‌റ്റേഷനിലെ എസ്‌ഐ ജയന്‍ കെ എസ്, രാജേഷ് രവി, അജിത്ത് കുമാര്‍, സഗേഷ്, ഗിരീഷ്, പ്രശോബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.