പ്രവാചകനിന്ദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തികബന്ധത്തെ ബാധിക്കും: മുന്നറിയിപ്പുമായി ഇന്ത്യയിലെ ഖത്തര്‍ നയതന്ത്രകാര്യാലയം

Update: 2022-06-06 12:51 GMT

ന്യൂഡല്‍ഹി: പ്രവാചകനിന്ദയും മുസ് ലിം വെറുപ്പും പ്രചരിപ്പിക്കുന്നവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്ന ഇന്ത്യസര്‍ക്കാര്‍ വെട്ടിലായി. പ്രവാചകനിന്ദ തുടരുന്നത് ആ രാജ്യവുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിക്കുമെന്ന് ഖത്തിര്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി.

ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നത് സാമ്പത്തികബന്ധത്തെയം ബാധിക്കും- എംബസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

പ്രവാചകനെ ടെലിവിഷന്‍ ഡിബേറ്റിലൂടെ നിന്ദിച്ച ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ ബിജെപി തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയും നവീന്‍ ജിന്‍ഡാലിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും അത് അറബ് രാജ്യങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല.

ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചക്കിടയിലാണ് നൂപുര്‍ ശര്‍മ വിദ്വേഷപരാമര്‍ശം നടത്തിയത്. ബിജെപി മാധ്യമമേധാവി നവീന്‍ ജിന്‍ഡാല്‍ പ്രവാചകനെ നിന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. പിന്നീടത് പിന്‍വലിച്ചു.

ഏതെങ്കിലും മതത്തേയോ ആശയശാത്രത്തെയോ അപഹസിക്കുക സര്‍ക്കാരിന്റെ രീതിയല്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രസ്താവിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം 2020-21ല്‍ 90000 കോടി ഡോളറായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുളള ശ്രമത്തിന് കേന്ദ്ര സര്‍ക്കാര്‍ ആക്കം കൂട്ടിയ സമയത്താണ് വിവാദമുണ്ടായത്.

കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയോട് പരസ്യമായി പ്രതിഷേധിച്ചിട്ടുണ്ട്.