ദേശീയ പൗരത്വ പട്ടിക: എജിയുടെ ഇടക്കാല റിപോര്‍ട്ട് ചോര്‍ന്നു; പ്രതീക് ഹെജ്‌ലയും അസം സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലേക്ക്
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാവുന്ന സമയത്താണ് 2018 ല്‍ നല്‍കിയ ഇടക്കാല റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത്. അന്നൊന്നും ചോരാത്ത റിപോര്‍ട്ട് ഇപ്പോള്‍ ചോര്‍ന്നതിനു പിന്നില്‍ രാഷ്ട്രീയലാഭമാണ് ഉള്ളതെന്ന സൂചനയാണ് ചിലര്‍ നല്‍കുന്നത്.
ഗുവാഹത്തി: ബിജെപിയുടെ താല്പര്യങ്ങള്‍ അതേപടി നടപ്പാവാത്തതിനെ തുടര്‍ന്ന് അസം സര്‍ക്കാരുമായുള്ള ബന്ധം വഷളായ ദേശീയ പൗരത്വ പട്ടിക മുന്‍ കോര്‍ഡിനേറ്ററും രാഷ്ട്രീയനേതൃങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അക്കൗണ്ടന്റ് ജനറലിന്റെ ഇടക്കാല ആഡിറ്റ് റിപോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിരിക്കുന്നത്.
ദേശീയ പൗരത്വ പട്ടിക പദ്ധതിയില്‍ സഹകരിച്ചിരുന്ന സോഫ്റ്റ് വെയര്‍ കമ്പനിയുമായുള്ള ബന്ധത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് എജി കണ്ടെത്തിയിരിക്കുന്നത്. 2014-2017 കാലത്തെ കണക്കുകള്‍ പരിശോധിച്ചതിന്റെ റിപോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരിക്കുന്നത്. ഐടി കമ്പനി നല്‍കിയ സോഫ്റ്റ്‌വെയറും റിപോര്‍ട്ട് തയ്യാറാക്കുന്നതിനു വേണ്ടി അവര്‍ നല്‍കിയ ഡാറ്റ എന്‍ട്രി ജോലിക്കാരുടെയും കരാറുകളിലെ ക്രമക്കേടുകളാണ് എജി അന്വേഷിച്ചത്. ഒരു മാസത്തിനുള്ളില്‍ മുന്‍ പൗരത്വ പട്ടിക സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹെജ്‌ലയോട് മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്.
എന്നാല്‍ കോര്‍ഡിനേറ്ററുടെ ഓഫിസുമായി ബന്ധപ്പെട്ടവര്‍ തികച്ചും വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. എജിയും കോര്‍ഡിനേറ്റര്‍ ഓഫിസും തമ്മിലുള്ള കത്തിടപാടുകള്‍ പല ഘട്ടത്തില്‍ നടക്കുന്ന ഒരു പ്രക്രിയയാണ്. അതിന് ഏറെ സമയം പിടിക്കും. പല തവണ അങ്ങോട്ടുമിങ്ങോട്ടും കത്തിടപാടുകളും വേണ്ടിവരും. ഏറെ സമയം പിടിക്കുന്ന ആ പ്രക്രിയയെ മറികടന്ന് ഒരു ഇടക്കാല റിപോര്‍ട്ടായി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് അസാധാരണമാണ്. മാത്രമല്ല 2018 ലാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന റിപോര്‍ട്ട് എജി അയയ്ക്കുന്നത്. അന്നൊന്നും ചോരാത്ത റിപോര്‍ട്ട് ഇപ്പോള്‍ ചോര്‍ന്നതിനു പിന്നില്‍ രാഷ്ട്രീയലാഭമാണ് ഉള്ളതെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്.
പ്രതീക് ഹെജ്‌ല കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പോകുന്ന സമയത്ത് നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് 70 ശതമാനം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആഡിറ്റിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. അദ്ദേഹമാകട്ടെ സുപ്രിം കോടതി നിര്‍ദേശപ്രകാരം മധ്യപ്രദേശിലേക്ക് തിരിച്ചുപോവുകയും ചെയ്്തു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാവുന്ന സമയത്താണ് 2018 ല്‍ നല്‍കിയ ഇടക്കാല റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത്. കോര്‍ഡിനേറ്ററുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി ക്രമക്കേടുകളുണ്ടെന്ന് അസം ധനമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിലും പൗരത്വ ഭേദഗതി ബില്ലില്‍ ഭേദഗതി വരുത്തുന്നതിലും ദേശീയതലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് അസം ധനമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ.
മുസ്ലിങ്ങളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് തുടങ്ങിയ പൗരത്വ പട്ടിക പുറത്തുവന്നപ്പോള്‍ രാഷ്ട്രീയനേതൃത്വം കരുതിയതുപോലെ മുസ്ലിങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും പട്ടികയില്‍ നിന്ന് പുറത്തായതാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനെ തുടര്‍ന്നാണ് കോര്‍ഡിനേറ്ററുമായുള്ള ബന്ധം വഷളായതും.