ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ധാരണപത്രം അധാര്‍മികം: എളമരം കരീം

അധാര്‍മികവും അഴിമതിയാരോപണങ്ങള്‍ക്ക് ഇടനല്‍കുന്നതുമാണ് ഈ നടപടിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2020-01-16 13:44 GMT

ന്യൂഡല്‍ഹി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്നിനു വായ്പാവിതരണത്തിനായി സാമ്പത്തികസഹായം നല്‍കാന്‍ പൊതുമേഖലയിലെ ഇന്ത്യന്‍ ബാങ്ക് ധാരണപത്രം ഒപ്പിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ട് എളമരം കരീം എംപി ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യന്‍ ബാങ്ക് എംഡി പത്മജ ചുന്ദുരുവിനും കത്ത് നല്‍കി. അധാര്‍മികവും അഴിമതിയാരോപണങ്ങള്‍ക്ക് ഇടനല്‍കുന്നതുമാണ് ഈ നടപടിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണപ്പണയ ഇടപാടുകള്‍ അടക്കം നടത്തുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ഗ്രാമീണമേഖലയില്‍ ഉള്‍പ്പടെ ജനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കേണ്ട പൊതുമേഖലസ്ഥാപനമാണ് ഇന്ത്യന്‍ ബാങ്ക്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം കുന്നുകൂട്ടല്‍ മാത്രമാണ്. അമിത പലിശ ഈടാക്കുന്നവരും ഇങ്ങനെ പെരുകുന്ന കുടിശിക പിരിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കുന്നവരുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍. 18-20 ശതമാനം വരെ പലിശയാണ് മുത്തൂറ്റ് മൈക്രോഫിന്‍ പണയവായ്പകളില്‍ ഈടാക്കുന്നത്.

ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കേണ്ട പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ പണമിടപാടുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിന്നുകൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ധനമന്ത്രിയോട് ഇളമരം കരീം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് എംഡിയോട് കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News